banner

പ്രതിപക്ഷത്തിൻ്റെ പ്രതിഷേധത്തെ തള്ളി സർക്കാർ!, മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്കായി ഹെലികോപ്റ്റര്‍ തലസ്ഥാനത്ത്, വാടക 25 മണിക്കൂറിന് 80 ലക്ഷം എന്ന കണക്കിൽ

മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രക്കായി സംസ്ഥാന സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്റ്റര്‍ തിരുവനന്തപുരത്തെത്തി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ്‌സന്‍ ഏവിയേഷന്‍ കമ്പനിയുടെ ഹെലികോപ്ടര്‍, ചൊവ്വാഴ്ച വൈകിട്ടോടെയാണ് തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടിലെത്തിയത്. ചാലക്കുടിയിലെ ഗ്രൗണ്ടിലായിരിക്കും ഹെലികോപ്റ്റര്‍ പാര്‍ക്ക് ചെയ്യുക.

മധ്യകേരളത്തില്‍നിന്ന് ഏതു ജില്ലയിലേക്കും പോകാനുള്ള സൗകര്യം കൂടി പരിഗണിച്ചാണ് പാര്‍ക്കിങ് ചാലക്കുടിയിലാക്കിയത്. സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം ഹെലികോപ്റ്റര്‍ തിരുവനന്തപുരത്തു നിന്ന് തിരികെ ചാലക്കുടിയിലേക്കു പോകും. പ്രതിമാസം 80 ലക്ഷം രൂപയാണ് വാടക. മാസം 25 മണിക്കൂര്‍ പറക്കാനാണ് 80 ലക്ഷം രൂപ. തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപ അധികം നല്‍കണം.

അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുവന്നിരുന്നു. എന്നാല്‍, തീരുമാനത്തില്‍ ഉറച്ചുതന്നെ സര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു.

ഒന്നാം പിണറായി സര്‍ക്കാര്‍ പവന്‍ ഹംസ് കമ്പനിയില്‍ നിന്ന് 22.21 കോടി രൂപ ചെലവഴിച്ചായിരുന്നു ഹെലികോപ്റ്റര്‍ വാടകക്ക് എടുത്തിരുന്നത്. പക്ഷെ, കാര്യമായ പ്രയോജനം അന്ന് ഉണ്ടായിരുന്നില്ല. അതോടെ കരാര്‍ പുതുക്കിയുമില്ല. തുടര്‍ന്ന്, കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് പുതിയ ഹെലികോപ്റ്റര്‍ വാടകക്കെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

Post a Comment

0 Comments