banner

എഴുപത്തിമൂന്നിന്റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി!, രാജ്യത്ത് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് ഇന്ന് തുടക്കം, പ്രധാനമന്ത്രി കസേരയില്‍ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ലക്ഷ്യമിട്ട് ബിജെപി

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73ാം പിറന്നാള്‍. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ബി ജെ പി രാജ്യവ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്. ഇക്കുറി പിറന്നാള്‍ ആഘോഷത്തിനൊപ്പം പ്രധാനമന്ത്രി കസേരയില്‍ നരേന്ദ്ര മോദിക്ക് മൂന്നാമൂഴമാണ് ബിജെപി ലക്ഷ്യമിടുന്നത്. 

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് മൂന്ന് വര്‍ഷത്തിനിപ്പുറം 1950 സെപ്തംബര്‍ 17നാണ് നരേന്ദ്ര മോദിയുടെ ജനനം .ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്‌നഗറില്‍ ദാമോദര്‍ദാസ് മോദിയുടെയും ഹീര ബെന്‍ മോദിയുടെയും ആറു മക്കളില്‍ മൂന്നാമനായി ജനനം.

ചെറുപ്പകാലം മുതല്‍ ആര്‍എസ്എസ് അംഗമായിരുന്നു. 1987ല്‍ ബിജെപി ജനറല്‍ സെക്രട്ടറിയായി. 2001 മുതല്‍ 13 വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രി. 2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റു. 2019ല്‍ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

രക്തദാന ആരോഗ്യപരിശോധനാ ക്യാംപുകള്‍, ശുചീകരണ യജ്ഞം തുടങ്ങി വിപുലമായ പരിപാടികള്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടക്കും. ഇന്നു മുതല്‍ ഗാന്ധിജയന്തി ദിനമായ ഒക്‌റ്റോബര്‍ രണ്ടു വരെ 16 ദിവസം നീളുന്ന ‘സേവാ ഹി സംഘാതന്‍’ പരിപാടിയില്‍ പാര്‍ശ്വത്കരിക്കപ്പട്ടവരുടെ ക്ഷേമത്തിനും സാമൂഹിക സേവനങ്ങള്‍ക്കുമാണു മുന്‍ഗണന.ജന്മദിനത്തില്‍ പ്രധാനമന്ത്രി രാജ്യത്ത് നിരവധി വികസന സംരംഭങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. കരകൗശല വിദഗ്ധരെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള പി എം വിശ്വകര്‍മ കൗശല്‍ യോജനക്ക് ഇന്ന് മോദി തുടക്കം കുറിക്കും.

യശോഭൂമി എന്ന് പേരിട്ട ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സ്‌പോ സെന്ററിന്റെ ആദ്യഘട്ടം ദ്വാരകയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസ് ലൈന്‍ ദ്വാരക സെക്ടര്‍ 21 ല്‍ നിന്ന് 25 ലേക്ക് നീട്ടുന്നതിന്റെ ഉദ്ഘാടനവും ഇന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ അവയ്‌ക്കൊക്കെ പ്രവൃത്തിയിലൂടെ പ്രധാനമന്ത്രി മറുപടി പറഞ്ഞു. നോട്ട് നിരോധനം, കര്‍ഷക പ്രക്ഷോഭം ,പൗരത്വ നിയമ ഭേദഗതിക്കുള്ള ശ്രമം എന്നിവയൊക്കെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതാണ്. പ്രതിസന്ധിയെ സ്വന്തം ശൈലിയിലൂടെ മറികടക്കുന്ന മോദിക്ക് മൂന്നാമൂഴം ഉറപ്പെന്നാണ് ബി ജെ പി പ്രവര്‍ത്തകരുടെ അവകാശവാദം.

Post a Comment

0 Comments