banner

ആലപ്പുഴയിലെ കരിമണല്‍ ഖനനം നിര്‍ത്തണമെന്ന് എ.ഐ.ടി.യു.സി

ആലപ്പുഴ : ജില്ലയുടെ തീരപ്രദേശത്ത് നടക്കുന്ന കരിമണല്‍ ഖനനം ഉടന്‍ അവസാനിപ്പിക്കണമെന്ന് എ.ഐ.ടി.യു.സി ജില്ലാ സമ്മേളനം പ്രമേയത്തിലുടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തോട്ടപ്പള്ളി പ്രദേശത്ത് വര്‍ഷങ്ങളായി നടത്തികൊണ്ടിരിക്കുന്ന കരിമണല്‍ ഖനനവും മണല്‍ക്കടത്തുംമൂലം പ്രദേശവാസികളും മല്‍സ്യ തൊഴിലാളികളും ഏറെ ദുരിതത്തിലാണെന്നും പ്രമേയത്തില്‍ പറയുന്നു. കക്ക വ്യവസായത്തില്‍ ഗുരുതരമായ പ്രതിസന്ധിക്ക് കാരണമാകുന്ന ഡോളോമൈറ്റിന്റെ ഇറക്കുമതി തടയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

6:4 എന്ന അനുപാതത്തിലാണ് ഇപ്പോള്‍ ഡോളോമൈറ്റും കക്കയും വിപണനം ചെയ്യുന്നത്. ഇത് കക്ക വ്യവസായ മേഖലയെയും കാര്‍ഷിക മേഖലയേയും പ്രതിസന്ധിയിലാക്കുന്നു. കൂടാതെ മല്ലി കക്ക വാരലും വിപണനവും മേഖലക്ക് തിരിച്ചടിയായി. മല്ലികക്ക വാരലും ഡോളോമൈറ്റും നിരോധിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. രണ്ടു ദിവസമായി പറവൂരില്‍ നടന്ന  ജില്ലാ സമ്മേളനം സമാപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ ആഞ്ചലോസ്, ദേശീയ കൗണ്‍സില്‍ അംഗം പി.വി സത്യനേശന്‍,  സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ചന്ദ്രനുണ്ണിത്താന്‍, എ.ഐ.ബി.ഇ.എ സെക്രട്ടറി ഇ.വി പ്രമോദ്, കിസാന്‍ സഭ ജില്ലാ സെക്രട്ടറി ആര്‍. സുഖലാല്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.കെ ജയന്‍, എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments