banner

ഛേത്രി ഗോളില്‍ രക്ഷപ്പെട്ടു, ഏഷ്യാഡില്‍ പ്രതീക്ഷ കാത്തു

ഹാംഗ്ഷു : ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യന്‍ പുരുഷ ടീം. ആദ്യ കളിയില്‍ ചൈനയോട് തകര്‍ന്ന സുനില്‍ ഛേത്രിയും കൂട്ടരും രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ 1-0 ന് തോല്‍പിച്ചു. സിയാവോഷാന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഛേത്രിയുടെ പെനാല്‍ട്ടിയാണ് ഇന്ത്യക്ക് നേരിയ 1-0 വിജയം സമ്മാനിച്ചത്. വനിതാ ടീം ആദ്യ കളിയില്‍ ചൈനീസ് തായ്‌പെയോട് 1-2 ന് കീഴടങ്ങി. 

10 സെക്കന്റ് ഇടവേളയില്‍ നാലെണ്ണമുള്‍പ്പെടെ നിരവധി അവസരങ്ങളാണ് ഇന്ത്യ തുലച്ചത്. കുട്ടിയുടെ ജനനത്തോടനുബന്ധിച്ച് പ്രി സീസണ്‍ ട്രയ്‌നിംഗില്‍ പൂര്‍ണമായി പങ്കെടുക്കാത്തതിനാല്‍ ഛേത്രിയെ മുഴുസമയം കളിപ്പിക്കാന്‍ കോച്ച് ഇഗോര്‍ സ്റ്റിമാച് ആഗ്രഹിച്ചിട്ടുണ്ടാവില്ല. എന്നാല്‍ ചൈനക്കെതിരെ 85 മിനിറ്റും ബംഗ്ലാദേശിനെതിരെ 94 മിനിറ്റും ക്യാപ്റ്റന്‍ കളിച്ചു. 

പുതുതായി ടീമിനൊപ്പം ചേര്‍ന്ന ലെഫ്റ്റ്ബാക്ക് ചിന്‍ഗ്ലന്‍സാന സിംഗും ഗോള്‍കീപ്പര്‍ ധീരജ് സിംഗും മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ടാം പകുതിയില്‍ ഗോളെന്നുറച്ച അവസരത്തില്‍ ബോക്‌സ് വിട്ടിറങ്ങിയാണ് ധീരജ് രക്ഷകനായത്. രണ്ടാം പകുതിയില്‍ ബംഗ്ലാദേശിനായിരുന്നു ആധിപത്യം. 85ാം മിനിറ്റില്‍ ബ്രെയ്‌സ് മിരാന്‍ഡയെ ബംഗ്ലാദേശ് ക്യാപ്റ്റന്‍ റഹ്മത് മിയ അനാവശ്യമായി ബോക്‌സില്‍ വീഴ്ത്തിയപ്പോഴാണ് ഇന്ത്യക്ക് അപ്രതീക്ഷിതമായി ഗോളവസരം തുറന്നു കിട്ടിയത്. 

Post a Comment

0 Comments