banner

കോടതി വരാന്തയില്‍ മുദ്രാവാക്യം പാടില്ലെന്ന് നിർദ്ദേശം!, നടയില്‍ തന്നെ നിന്ന് മുദ്രാവാക്യം മുഴക്കി ഗ്രോ വാസു, ജയിൽ വാസം തുടരുന്നു

കോഴിക്കോട് : കോടതി വരാന്തയില്‍ നിന്ന് മുദ്രാവാക്യം വിളിക്കരുതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിന് കോടതി നിര്‍ദേശം. 2016ല്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് പ്രതിഷേധിച്ച കേസില്‍ തുടര്‍ വിചാരണയ്ക്കായി കുന്നമംഗലം കോടതിയിലെത്തിപ്പോഴാണ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ കോടതി നടപടി പൂര്‍ത്തിയാക്കി ജയിലേക്ക് മടങ്ങും വഴി കോടതി നടയില്‍ നിന്ന് മുദ്രാവാക്യം വിളിച്ചാണ് ഗ്രോ വാസു പൊലീസ് വാഹനത്തില്‍ കയറിയത്.

കോടതി പരിസരത്തെ മുദ്രാവാക്യം വിളി തടയാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. കേസിലെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. നാലാം സാക്ഷിയും മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെ സി പി ഒ യും ആയിരുന്ന ജയചന്ദ്രനെ പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം വീണ്ടും വിസ്തരിച്ചു. ഗ്രോ വാസു ഉള്‍പ്പടെയുള്ളവര്‍ ഗതാഗതം തടസപ്പെടുത്തി പ്രതിഷേധിക്കുന്നത് കണ്ടെന്ന് ജയചന്ദ്രന്‍ കോടതിയില്‍ മൊഴി നല്‍കി. ഏഴാം സാക്ഷി മെഡിക്കല്‍ കോളജ് പരിസരത്ത് കച്ചവടം നടത്തുന്ന ലാലു സാക്ഷി വിസ്താരത്തിനിടെ കൂറ് മാറിയിരുന്നു.

പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടസപ്പെടുത്തിയത് കണ്ടില്ലെന്നും, പ്രതിഷേധക്കാരെ അറിയില്ലെന്നുമായിരുന്നു മൊഴി. അടുത്ത തിങ്കളാഴ്ചയാണ് ഇനി കേസ് പരിഗണിക്കുന്നത്. പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ തയ്യാറാകാത്തതിനാല്‍ ഒരു മാസത്തിലേറെയായി ഗ്രോവാസു ജയിലില്‍ തുടരുകയാണ്.

Post a Comment

0 Comments