banner

പെരുമഴയിൽ നനഞ്ഞ് കുതിർന്ന് കുട്ടികൾ!, മഴമുന്നറിപ്പുണ്ടായിട്ടും കാട്ടാക്കട എഇഒയ്ക്ക് അനക്കമില്ല, സബ് ജില്ലാ സ്കൂള്‍ അത്ലറ്റിക് മീറ്റിൽ 200 ഓളം പേർ പങ്കെടുത്തത് കനത്ത മഴയത്ത്


തിരുവനന്തപുരം : കനത്ത മഴയത്ത് അത്ലറ്റിക് മീറ്റ് നടത്തി കാട്ടാക്കട എഇഒ. കാട്ടാക്കട സബ് ജില്ലാ സ്കൂള്‍ അത്ലറ്റിക് മീറ്റാണ് കഴിഞ്ഞ ദിവസം പെരുമഴയത്ത് ജിവി രാജാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചത്. ഓട്ടമത്സരത്തിലടക്കം പങ്കെടുത്ത കുട്ടികള്‍ വെള്ളം നിറഞ്ഞ ട്രാക്കിലൂടെ നനഞ്ഞ് കുതിര്‍ന്നാണ് ഓടിയത്. 200 ലധികം കുട്ടികളാണ് അത്ലറ്റിക് മീറ്റിനെത്തിയത്. ഒന്നൊഴിയാതെ എല്ലാവരും മഴയത്ത് നനഞ്ഞു. നല്ല തണുപ്പും കുട്ടികള്‍ക്ക് അനുഭവപ്പെട്ടു.

കനത്ത മഴ രാവിലെ മുതല്‍ പെയ്തിട്ടും കുട്ടികള്‍ നനഞ്ഞ് വിറച്ച്‌ നില്‍ക്കുന്നത് കണ്ടിട്ടും മത്സരം മാറ്റിവെക്കാൻ എഇഒ ബീനാകുമാരി തയ്യാറായില്ല. മത്സരങ്ങള്‍ മാറ്റിവച്ചാല്‍ ഗ്രൗണ്ട് ലഭിക്കില്ലെന്നാണ് ഇതിനായി പറയുന്ന ന്യായം.
പുറത്തിറങ്ങാൻ പറ്റാത്ത വിധം ശക്തമായ മഴയാണ് തിരുവനന്തപുരം ജില്ലയില്‍. ഓറഞ്ച് അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കുട്ടികളെല്ലാം കാട്ടാക്കടയില്‍ മഴയത്താണ് നില്‍ക്കുന്നത്. രാവിലെ മുതല്‍ 400 മീറ്റര്‍, 1500 മീറ്റര്‍, ലോങ് ജംപ് തുടങ്ങിയ മത്സരങ്ങളെല്ലാം മഴയത്താണ് നടത്തിയത്. നനഞ്ഞ് വിറച്ച്‌ നില്‍ക്കുന്ന കുട്ടികളെ കൊണ്ട് വീണ്ടും വീണ്ടും മത്സരം നടത്തുകയാണ്. 

ഇന്നും നാളെയുമായാണ് അത്ലറ്റിക് മീറ്റ് നടക്കുന്നത്. ഒക്ടോബര്‍ ആറ്, ഏഴ് തീയതികളില്‍ റവന്യൂ ജില്ലാ മത്സരങ്ങള്‍ നടക്കുന്നുണ്ട്. അതിന് മുൻപ് മത്സരങ്ങള്‍ നടത്തിത്തീര്‍ക്കാനാണ് അധികൃതരുടെ ശ്രമം. മഴയത്ത് കുട്ടികളുടെ ശാരീരിക ക്ഷമത കൃത്യമായി അളക്കാൻ സാധിക്കില്ലെന്നത് പോലും പരിഗണിക്കാതെയാണ് എഇഒയുടെ നടപടി. നിരവധി അധ്യാപകരും രക്ഷിതാക്കളും പരാതിയുമായി സമീപിച്ചപ്പോഴും മത്സരങ്ങള്‍ തീര്‍ക്കണ്ടേയെന്ന ചോദ്യമാണ് എഇഒ ഓഫീസിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നതും.

Post a Comment

0 Comments