banner

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്!, മുൻ മന്ത്രി എ.സി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യും, നോട്ടീസ് നൽകും

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ മന്ത്രി എ.സി മൊയ്തീന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടന്‍ നോട്ടീസ് അയക്കും. ഇന്നലെ കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നിയമസഭാംഗങ്ങളുടെ ക്ലാസ് നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് മൊയ്തീന്‍ ഇ.ഡിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നോട്ടീസ് നല്‍കാനുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനം.

മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളുടെയും സാമ്പത്തിക ഇടപാടുകളുടെയും കൂടുതല്‍ രേഖകള്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട് . കഴിഞ്ഞതവണ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ മൊയ്തീന്‍ സമര്‍പ്പിച്ച രേഖകള്‍ അപൂര്‍ണമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി മൊയ്തീനെ വീണ്ടും വിളിച്ചു ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

ബാങ്കില്‍ നിന്ന് ബിനാമി ലോണുകള്‍ അനുവദിക്കാന്‍ നിര്‍ദേശം നല്‍കിക്കൊണ്ട് എ.സി മൊയ്തീന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയോ എന്നാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്. മൊയ്തീനും കേസില്‍ ഒന്നാംപ്രതിയായ സതീഷ് കുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും ഇ. ഡിയുടെ പരിശോധനകള്‍ തുടരുകയാണ്.

Post a Comment

0 Comments