banner

കേരളബാങ്കിൻ്റെ മുഴുവൻ പണവും കരുവന്നൂർ ബാങ്കിന് നല്‍കിയാലും നിക്ഷേപകര്‍ക്കു നഷ്ടപ്പെട്ട പണം കൊടുക്കാനാവില്ല!, 50 കോടി രൂപ അഡ്വാൻസ് നൽകിയതായ സംഭവം നിക്ഷേപകരുടെ കണ്ണില്‍പൊടിയിടുന്നതിനു തുല്യം, ഇരകള്‍ക്കു നീതി കിട്ടും വരെ ബിജെപി പോരാടുമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം : കേരളബാങ്കിലെ മുഴുവൻ പണവും നല്‍കിയാലും കരുവന്നൂരിലെ നിക്ഷേപകര്‍ക്കു നഷ്ടപ്പെട്ട പണം തിരിച്ചു കൊടുക്കാനാവില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള ബാങ്കില്‍ നിന്നും കരുവന്നൂര്‍ ബാങ്കിലേക്കു 50 കോടി രൂപ അഡ്വാൻസായി നല്‍കുന്നതു നിക്ഷേപകരുടെ കണ്ണില്‍പൊടിയിടുന്നതിനു തുല്യമെന്നും കരുവന്നൂരിലെ ഇരകള്‍ക്കു നീതി കിട്ടും വരെ ബിജെപി പോരാടുമെന്നും സുരേന്ദ്രൻ പറഞ്ഞു.

കരുവന്നൂര്‍ തട്ടിപ്പുകേസില്‍ ഇഡി ചോദ്യം ചെയ്യുന്നതിനു മിനുട്ടുകള്‍ക്കു മുൻപ് എം.കെ.കണ്ണനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതു സംശയാസ്പദമാണ്. കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടിനെയും ബിനാമി ഇടപാടിനെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മുഖ്യമന്ത്രി ഇതു കേരളമാണ്, ഇവിടെ വേറെ സംസ്കാരമാണെന്നൊക്കെയാണു പറയുന്നത്. ഇഡി അന്വേഷണത്തെ തടയാനുള്ള മുഖ്യമന്ത്രിയുടെ ത്വര കാണുമ്ബോള്‍ സഹകരണ ബാങ്കുകളിലെ തട്ടിപ്പ് അദ്ദേഹം ഉള്‍പ്പടെയുള്ളവരുടെ അറിവോടെയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കരുവന്നൂര്‍ സംഭവത്തില്‍ യുഡിഎഫ് നേതാക്കളുടെ മ‍ൃദുസമീപനം അമ്ബ് കൊള്ളാത്തവരില്ല കുരുക്കളില്‍ എന്നതിന്റെ തെളിവാണ്. സര്‍ക്കാര്‍ പ്രതിസന്ധിയിലായാല്‍ ഗവര്‍ണറുടെ പേര് വലിച്ചിഴയ്ക്കുക എന്നത് മുഖ്യമന്ത്രിയുടെ സ്ഥിരം പരിപാടിയായെന്നും സുരേന്ദ്രൻ പരിഹസിച്ചു.

”കരുവന്നൂര്‍ ബാങ്കിനേക്കാള്‍ പരിതാപകരമാണു കേരളബാങ്കിന്റെ അവസ്ഥ. സഹകരണ ബാങ്കുകളിലെ തട്ടിപ്പിന്റെ നഷ്ടം കേരള ബാങ്ക് വീട്ടിയാല്‍ കേരള ബാങ്കു തകരും. കട്ടവന്റെ അടുത്തുനിന്നും പണം തിരിച്ചുപിടിക്കാതെ പ്രതിസന്ധിക്കു പരിഹാരമുണ്ടാവില്ല. നിക്ഷേപകരെ കബളിപ്പിക്കാനാണു പിണറായി വിജയൻ ശ്രമിക്കുന്നത്. നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കേണ്ടതു ഖജനാവിലെ പണം ഉപയോഗിച്ചോ മറ്റു പൊതുഫണ്ട് ഉപയോഗിച്ചോ അല്ല. സിപിഎമ്മാണു നഷ്ടപരിഹാരം നല്‍കേണ്ടത്. സിപിഎം നേതാക്കളാണു പാവപ്പെട്ടവരെ പറ്റിച്ചത്. താല്‍കാലികമായി രക്ഷപ്പെടാൻ ആത്മഹത്യാപരമായ നിലപാടാണു പിണറായി വിജയൻ സ്വീകരിക്കുന്നത്”-സുരേന്ദ്രൻ പറഞ്ഞു.

Post a Comment

0 Comments