banner

സീറ്റിനെച്ചൊല്ലി തര്‍ക്കം; വാക്കേറ്റത്തിനിടെ കയറിപ്പിടിച്ചെന്ന് യുവതിയുടെ പരാതി; കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍

നെയ്യാറ്റിന്‍കര : യുവതിയെ ആക്രമിച്ചുവെന്ന പരാതിയില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. പൊഴിയൂര്‍, തൈവിളാകം പുരയിടത്തില്‍ പ്ലാസിഡ് (42) ആണ് അറസ്റ്റിലായത്. പാറശ്ശാല കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ കണ്ടക്ടറാണ് ഇയാള്‍. സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവതിയെ കയറിപ്പിടിച്ചെന്നാണ് പരാതി.

വെള്ളിയാഴ്ച രാത്രി ഉദിയന്‍കുളങ്ങര കവലയില്‍ നിന്ന് ബസില്‍ കയറിയ അയിര സ്വദേശിനിയായ പതിനെട്ടുകാരിയെ വാക്കേറ്റത്തിനിടെ കയറിപ്പിടിച്ചുവെന്നാണ് പരാതി. പുറകിലത്തെ സീറ്റ് ഒഴിഞ്ഞുകിടന്നതിനാല്‍ യുവതി അവിടെ ഇരുന്നു. കണ്ടക്ടര്‍ എത്തി യുവതിയോടു മുന്നില്‍ ചെന്നിരിക്കാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ മുന്നിലത്തെ സീറ്റിലിരിക്കാന്‍ യുവതി തയ്യാറായില്ല. ഇതിനെച്ചൊല്ലി കണ്ടക്ടറും യുവതിയും തമ്മില്‍ വാക്കുതര്‍ക്കമായി. യുവതി ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചു.

ഇതോടെ കണ്ടക്ടര്‍ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും യുവതിയുടെ കൈയിലും കഴുത്തിലും കയറിപ്പിടിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതോടെ ബസിലെ മറ്റുയാത്രക്കാര്‍ ഇടപെട്ടു.

ബസ് നെയ്യാറ്റിന്‍കര ഗ്രാമത്തുവെച്ച്‌ യാത്രക്കാര്‍ തടഞ്ഞിട്ടു. തുടര്‍ന്ന് നെയ്യാറ്റിന്‍കര പോലീസെത്തി കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്ലാസിഡിനെതിരേ കേസ് എടുത്തു. യുവതിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. കോടതിയില്‍ ഹാജരാക്കിയ പ്ലാസിഡിനു ജാമ്യം ലഭിച്ചു.

Post a Comment

0 Comments