banner

നയന സൂര്യന്‍റേത് കൊലപാതകമല്ലെന്നുറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ്!, മരണ കാരണം വ്യക്തം, എന്നാല്‍ അതിലേക്ക് നയിച്ചതെന്തെന്നതില്‍ അവ്യക്തത തുടരുന്നു

തിരുവനന്തപുരം : യുവസംവിധായിക നയന സൂര്യന്റെ മരണകാരണം കൊലപാതകമെല്ലെന്ന് ഉറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ്. മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷനാണ് മരണ കരണമെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. എന്നാൽ ഈ അവസ്ഥയിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടുണ്ട്.

ഹൃദയസ്തംഭനത്തിന് സമാനമായ അവസ്ഥയാണ് മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷൻ. മരണം നടന്ന് 4 വർഷത്തിനുശേഷം ഉയർന്ന വാദങ്ങളെയും ബോർഡ് അംഗീകരിക്കുന്നില്ല. അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സംവിധാന സഹായിയായിരുന്ന നയനയെ 2019 ഫെബ്രുവരി 24-നാണ് വെള്ളയമ്പലം ആൽത്തറ ജംങ്ഷനിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം പെട്ടെന്നു സംഭവിച്ചതല്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ നിരീക്ഷണം.

രണ്ടു മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെ സമയം എടുത്ത് മരണം സംഭവിച്ചതാകാമെന്നാണ് നിഗമനം. നയന മരിക്കുന്ന സമയത്ത് മുറി അകത്തുനിന്ന് പൂട്ടിയിരുന്നെന്നാണ് ക്രൈംബ്രാഞ്ചിന്റെ അനുമാനം. മറ്റാരെങ്കിലും മുറിക്കുള്ളിൽ ഉണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല.

ബാൽക്കണി വഴി മുറിക്കുള്ളിൽ ആരെങ്കിലും എത്താനുള്ള സാധ്യതയും ക്രൈംബ്രാഞ്ച് തള്ളിയിരുന്നു. കഴുത്തിലെ മുറുകിയ പാടും അടിവയറ്റിലേറ്റ ക്ഷതവുമാണ് മരണകാരണമെന്ന് ആദ്യത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ടായിരുന്നു. എന്നാൽ മെഡിക്കൽ ബോർഡ് ഇതു പൂർണമായും നിഷേധിക്കുകയായിരുന്നു.

Post a Comment

0 Comments