banner

കൈക്കുഞ്ഞുമായി ഓഫീസിലെത്തി ആര്യാ രാജേന്ദ്രന്‍!, ഇടത് ഗവൺമെൻ്റിൻ്റെ അനുവാദപത്രം മേയര്‍ക്ക് വേണ്ടെയെന്ന് ചോദ്യം, സമൂഹ മാധ്യമങ്ങളിൽ വിവാദം

തിരുവനന്തപുരം : സോഷ്യൽ മീഡിയകളിലും പത്രമാധ്യമങ്ങളിലും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കൈകുഞ്ഞുമായി ഓഫീസിൽ ഇരുന്നു ജോലി ചെയ്യുന്ന ചിത്രം വൈറലാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുക്കയാണ്. കൗതുകവും ഓമനത്തവും വാത്സല്യവും നിറഞ്ഞതാണ് ആ ചിത്രം. ഒരുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഇടം കൈയിലെടുത്ത ഫയലുകളിൽ ഒപ്പിടുന്ന മേയറെ ചേരി തിരിഞ്ഞ് അഭിനന്ദിക്കുകയും ചീത്ത വിളിക്കുകയും ചെയ്യുന്നവരുണ്ട്.

കഴിഞ്ഞ വർഷം നവംബറിൽ അടൂരിൽ നടന്ന ചലച്ചിത്രോത്സവത്തിന്റെ സമാപന വേദിയിൽ പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ മകൻ മൽഹാറിനെ കൈയിലെടുത്തു നിന്നു പ്രസംഗിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കിടയാക്കി. കുട്ടിയെ മൈക്കിന് മുന്നിൽ കൊണ്ടുപോകേണ്ടിയിരുന്നില്ലെന്ന് കവി രാജീവ് ആലുങ്കൽ അഭിപ്രായപ്പെട്ടപ്പോൾ അമ്മയുടെയും കുഞ്ഞിന്റെയും അവകാശങ്ങളെകുറിച്ച് എന്തുകൊണ്ട് ചിന്തിക്കുന്നില്ല എന്നായിരുന്നു എഴുത്തുകാരൻ ബെന്യാമിന്റെ അഭിപ്രായം.

എന്നാൽ ഈ ചർച്ചകളിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായ നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. ജീവനക്കാർ കുട്ടികളെ സർക്കാർ ഓഫീസിൽ കൊണ്ടുവരരുത് എന്നാണ് 2018 ൽ പിണറായി സർക്കാർ ഇറക്കിയ തിട്ടൂരം . 18.5.2018 ൽ ചീഫ് സെക്രട്ടറി പോൾ ആന്റണി ഇറക്കിയ ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പിന്റെ സർക്കുലറിലാണ് കുട്ടികളെ ജീവനക്കാർ ഓഫിസിൽ കൊണ്ട് വരരുത് എന്ന് നിഷ്കർഷിച്ചിരിക്കുന്നത്.

ജീവനക്കാർ ഓഫിസ് സമയത്ത് കുട്ടികളെ കൂടെ കൊണ്ട് വരുകയും ഒപ്പം ഇരുത്തുകയും ചെയ്യുന്നത് കൊണ്ട് വിലപ്പെട്ട ഓഫിസ് സമയം നഷ്ടപ്പെടുന്നതോടൊപ്പം കുട്ടികളുടെ വ്യക്തിത്വ വികസനം ഹനിക്കപെടുന്നെന്നും സർക്കുലർ ചൂണ്ടികാണിക്കുന്നു. കുട്ടികളെ ഓഫിസിൽ കൊണ്ട് വരുന്ന ജീവനക്കാർക്കെതിരെ അച്ചടക്കനടപടികൾ കൈകൊള്ളണം എന്നും സർക്കുലർ പറയുന്നു.

തൊഴിലിടമായ സർക്കാർ ഓഫീസുകളിൽ കുഞ്ഞുങ്ങളെ കൊണ്ടുവരുന്നത് വിലക്കിയ പിണറായി സർക്കാരിനെ അനുകൂലിക്കുന്നവരാണ് മേയർ ആര്യ രാജേന്ദ്രനെ പുകഴ്ത്തി പാടുന്നത്. സർക്കാരിന്റെ ഉത്തരവിനെതിരെ സ്ത്രീ സംഘടനകളോ വനിതാ കമ്മീഷനോ നാളിതുവരെ പ്രതികരിച്ചിട്ടില്ല. പാർലമെന്റുകളിൽ, ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയിൽ, വിദേശകാര്യാലയങ്ങളിൽ ഒക്കെ പിഞ്ചുകുഞ്ഞിനെ മടിയിലിരുത്തി മുലകൊടുക്കുന്ന അമ്മമാരുടെ ചിത്രത്തിനു കീഴിൽ വന്ന് പ്രശംസചൊരിയുന്ന മലയാളിയുടെ കപടമുഖമാണ് ഈ വിഷയത്തി‍ൽ വെളിപ്പെട്ടത് എന്നു തോന്നുന്നു.

Post a Comment

0 Comments