banner

ചാണ്ടി ഉമ്മനെ ചേർത്തു പിടിച്ച് പുതുപ്പള്ളി!, കുഞ്ഞൂഞ്ഞിൻ്റെ മകനെ പുതുപ്പള്ളിക്കാർ തിരുവനന്തപുരത്തേക്ക് വിടുന്നത് 36454 ൻ്റെ ഭൂരിപക്ഷത്തിൽ, ജെയ്ക്കിന് മൂന്നാം തവണ നേരിടേണ്ടി വന്നത് ചരിത്രത്തിലെ വലിയ തോൽവി, ചിത്രത്തിൽ ഇടം പിടിക്കാതെ ബി.ജെ.പി


കോട്ടയം : പുതുപ്പള്ളി ബൈ ഇലക്ഷനിൽ സിറ്റിംഗ് എം.എൽ.എയും കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ 36454 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആകെ 78098 വോട്ടുകളാണ് ചാണ്ടി ഉമ്മൻ നേടിയത്. പിതാവിനെതിരെ മത്സരിച്ചതിനേക്കാൾ ദയനീയ പരാജയമാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയായ ജെയ്ക്ക് സി തോമസ്‌ നേരിട്ടത്. ചാണ്ടി ഉമ്മൻ്റെ പിതാവ് ഉമ്മൻ ചാണ്ടിയോട് പതിനയ്യായിരത്തിൽ താഴെ വോട്ടുകൾക്കായിരുന്നു ജെയ്ക്കിൻ്റെ പരാജയമെങ്കിൽ ഇത്തവണ അതിൻ്റെ ഇരട്ടി വോട്ടുകൾക്കാണ് അദ്ദേഹം തോൽവി ഏറ്റുവാങ്ങിയത്. ആകെ 41644 വോട്ടുകളാണ് ജെയ്ക്ക് നേടിയത്. അതിനിടെ കഴിഞ്ഞ തവണ പതിനായിരം കടന്ന ബി.ജെ.പി ഭൂരിപക്ഷം ആറായിരത്തിലേക്ക് ചുരുങ്ങിയത് മത്സര ചിത്രത്തിൽ പോലും ഇടം പിടിക്കാതെ ബി.ജെ.പി മാറുകയാണ്. എൻ.ഡി.എ സ്ഥാനാർത്ഥി ലിജിൻ ലാലിനായി 6447 വോട്ടുകളാണ് ആകെ പോൾ ചെയ്യപ്പെട്ടത്.



അതേ സമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച് സിപിഐഎം.  പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് വിജയിച്ചാല്‍ അത് ലോകാത്ഭുതമെന്ന് എ കെ ബാലന്‍ പ്രതികരിച്ചു. ഇപ്പോള്‍ അത്ഭുതമൊന്നും സംഭവിക്കില്ലോ. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിക്കുമെന്നാണ് യുഡിഎഫ് പറഞ്ഞത്. അത് വരുമോയെന്ന് നോക്കാമെന്നും എ കെ ബാലന്‍ കൂട്ടിച്ചേർത്തു. ഉമ്മൻ ചാണ്ടി 53 വർഷം പുതുപ്പള്ളിയിൽ എന്ത് ചെയ്തുവെന്ന് ചോദിച്ച് അപഹസിച്ചവർക്കുള്ള മറുപടിയാണ് പുതുപ്പള്ളി നൽകിയതെന്ന് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. പുതുപ്പള്ളിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അവർ. ഉമ്മൻ ചാണ്ടിയെ അപമാനിച്ചവരുടെ മുഖത്തേറ്റ അടിയാണ് പുതുപ്പള്ളിയിലെ വിജയമെന്നും അച്ചു ഉമ്മൻ പറഞ്ഞു.53 വർഷം ഉമ്മൻ ചാണ്ടി ചെയ്തത് തന്നെ ഇനിയും മതി എന്ന് ജനങ്ങൾ തീരുമാനിച്ചുവെന്നും അവര്‍ പറഞ്ഞു. 

Post a Comment

0 Comments