banner

അഷ്ടമുടി ശ്രീ വീരഭദ്ര സ്വാമി ക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണ ഉരുൾ നേർച്ച മഹോത്സവത്തിന് ഇന്ന് തുടക്കം


അഞ്ചാലുംമൂട് : അഷ്ടമുടി ശ്രീ വീരഭദ്ര സ്വാമി ക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണ  ഉരുൾ നേർച്ച മഹോത്സവം ഇന്ന് തുടക്കമാകും. സെപ്റ്റംബർ 24 ഞായറാഴ്ച മുതൽ സെപ്റ്റംബർ 26 ചൊവ്വാഴ്ച വരെയാണ് ഭക്തി സാന്ദ്രമായ ഉത്സവം നടക്കുക. ഇതോടനുബന്ധിച്ച് ക്ഷേത്രത്തിന് മുന്നിലെ വ്യാപാര മേളയും പ്രസിദ്ധമാണ്. കൊല്ലം നഗരത്തില്‍ നിന്നും തേവള്ളി അഞ്ചാലുംമൂട് വഴി വീരഭദ്രസ്വാമി ക്ഷേത്രത്തിൽ എത്തി്ചേരാം.

ക്ഷേത്ര ചരിത്രം..

വീരഭദ്രസ്വാമി മുഖ്യ പ്രതിഷ്ഠയായുള്ള ക്ഷേത്രങ്ങള്‍ കേരളത്തില്‍ അപൂര്‍വമാണ്. ഭൂരിഭാഗം ക്ഷേത്രങ്ങളിലും ഉപദേവസ്ഥാനമുള്ള വീരഭദ്ര ഭഗവാനെ പ്രധാന ദേവതയായി പ്രതിഷ്ഠച്ച ക്ഷേത്രമാണ് കൊല്ലം ജില്ലയിലെ അഷ്ടമുടിയിലുള്ളത്.
 ആചാരനുഷ്ഠാനങ്ങളിലെ വ്യത്യസ്തത ഈ ക്ഷേത്രത്തെ വേറിട്ടു നിര്‍ത്തുന്നു. നാല്‍ക്കാലികളുടെ രോഗശമനത്തിന് ഭക്തര്‍ നടത്തുന്ന ഉരുള്‍ നേര്‍ച്ചയാണ് ഇവയില്‍ പ്രധാനം.  

അതുപോലെ ഉദ്ദിഷ്ഠ കാര്യസിദ്ധിക്കും വീരഭദ്രസ്വാമിക്ക് നേര്‍ച്ചയുമായി ധാരാളം പേര്‍ ഇവിടെയെത്തുന്നു. ഉരുള്‍ നേര്‍ച്ചയും നെയ്യ് വിളക്കുമാണ് പ്രധാന വഴിപാട്. നാല്‍ക്കാലികള്‍ക്ക് രോഗം വന്നാല്‍ അത് ശമിക്കുന്നതിനായി സ്വാമിക്ക് മുന്നില്‍ നെയ്‌വിളക്ക് തെളിക്കുകയോ ഉരുള്‍ നേര്‍ച്ച നടത്തുകയോ ചെയ്താല്‍ രോഗം ഭേദമാകുമെന്നാണ് ഭക്തരുടെ വിശ്വാസം. ജാതി മത ഭേദമെന്യേയാണ് നേര്‍ച്ച സമര്‍പ്പിക്കാന്‍ ആളുകള്‍ ഇവിടെയെത്തുന്നത്.  

അറബിക്കടലും കല്ലടയാറും അഷ്ടമുടിക്കായലും സംഗമിക്കുന്ന തീരത്തുള്ള ക്ഷേത്രവും പരിസരവും അവാച്യമായ ദര്‍ശനാനുഭൂതിയാണ് ഭക്തര്‍ക്ക് നല്‍കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ക്ഷേത്രത്തിന്. കൃത്യമായ കാലപ്പഴക്കം ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല.ക്ഷേത്രത്തിനു മേൽക്കൂര ഇല്ലെന്നതും ഇവിടുത്തെ ഒരു സവിശേഷത ആണ്.വീരഭദ്ര ഭഗവാൻ ആകാശത്തോളം വളർന്നു നിൽക്കുന്നു എന്നാണ് ഇതിന്റെ ഐതീഹ്യം.

സതീ വിയോഗത്തിൽ ക്രൂദ്ധനായി സംഹാരതാണ്ഡവമാടിയ മഹാദേവൻ പിഴുതു നിലത്തടിച്ച തിരുജടയിൽ നിന്നും ദക്ഷനിഗ്രഹത്തിനനായി 
 അവതിരിച്ച ശ്രീ വീരഭദ്രനും ശ്രീ ഭദ്രകാളിയും ദക്ഷനിഗ്രഹശേഷം ഭക്തജന രക്ഷകരായി സഹോദര ഭാവത്തിൽ മുഖാമുഖം ദർശനത്തോടുകൂടി ഇരു ക്ഷേത്രങ്ങളിൽ കുടികൊള്ളുന്നു.വീരഭദ്രസ്വാമി തെക്കോട്ടും ഭദ്രകാളി വടക്കോട്ടും ദര്‍ശനത്തിലായാണ് ഇരു ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. സാഹോദര്യ ഭാവത്തില്‍ നേര്‍ക്കുനേരെയുള്ള ദര്‍ശനത്തില്‍ കുടികൊള്ളുന്നതു കൊണ്ട് ഭക്തരുടെ ഏത് ആഗ്രഹവും ഇവിടെ സാധിക്കുമത്രേ.
ക്ഷേത്രദർശനം നടത്തുന്ന ഭക്തർ ദേവീ ദർശനത്തിനത്തിനു ശേഷം ദേവിയുടെ സഹോദരനായ അഷ്ടമുടി ശ്രീ വീരഭദ്ര സ്വാമിയെ കൂടി ദർശിച്ചാൽ ദർശനത്തിന് സമ്പൂർണ്ണ ഫലപ്തി ഉണ്ടാകും എന്നാണ് ഇവിടുത്തെ ദർശനാചാരം.

എട്ട് ഭാഗങ്ങളായി പിളര്‍ന്ന, ശിവ ഭഗവാന്റെ തിരു ജട നിലത്തടിച്ച സ്ഥലമാണ് അഷ്ടമുടി കായലായി രൂപാന്തരപ്പെട്ടത്. വീരഭദ്ര സ്വാമിയാൽ ശിരസ്സറ്റ ദക്ഷന്‍ ജീവന് വേണ്ടി യാചിച്ച് വീരഭദ്രനും ഭദ്രകാളിക്കും ചുറ്റും ഉരുളുകയും . തുടര്‍ന്ന് ദേവഗണങ്ങളുടെ അഭ്യര്‍ത്ഥനയനുസരിച്ച് ആടിന്റെ തലയറുത്ത് ദക്ഷന് വച്ച് ജീവന്‍ നല്‍കിയതായാണ് പുരാണം.  
ദക്ഷന് ജീവന്‍ നല്‍കാനായി നിരുപദ്രവകാരിയായ ആടിനെ കൊല്ലേണ്ടി വന്ന പാപഭാരത്താല്‍, വീരഭദ്രസ്വാമിയും ഭദ്രകാളിയും അഷ്ടമുടി കായലില്‍ സ്‌നാനം ചെയ്ത് പാപമോചിതരായ ശേഷം കായലിന്റെ തീരത്ത് ഇരുന്നതായാണ് ഐതിഹ്യം.വീരഭദ്രസ്വാമിക്കും ഭദ്രകാളിക്കും പാപമോക്ഷം ലഭിച്ചതിനാല്‍ അഷ്ടമുടി കായലിലെ ബലിതര്‍പ്പണത്തിനും പ്രസക്തിയേറെയാണ്. കര്‍ക്കിടക വാവ് ബലിക്ക് ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ എത്തുന്നത്.

 കന്നിമാസത്തിലെ പൂരാടം, ഉത്രാടം, തിരുവോണം നാളുകളിലാണ് വീരഭദ്രസ്വാമി ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നത്. ഉത്രാട തലേന്ന് വൈകുന്നേരം തൃക്കരുവ ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തില്‍ നിന്നും മരത്തടിയില്‍ നിര്‍മ്മിച്ച ദണ്ഡ് ഘോഷയാത്രയായി വീരഭദ്രസ്വാമി ക്ഷേത്രത്തിലെത്തിക്കുംഅതിന് ശേഷമാണ് പ്രധാന വഴിപാടായ ഉരുള്‍ നേര്‍ച്ച ആരംഭിക്കുന്നത്. സഹോദരി സഹോദരന് നല്‍കുന്ന സമ്മാനമായാണ് ദണ്ഡ് സമര്‍പ്പിക്കുന്നത്. തിരുവോണനാളില്‍ ഉത്സവം കൊടിയിറങ്ങിയ ശേഷം ദണ്ഡ് തിരികെ തൃക്കരുവയിലേക്ക് കൊണ്ടുപോകും. 

Post a Comment

0 Comments