banner

കമ്മ്യൂണിസ്റ്റ് വോട്ടും യുഡിഎഫിന് ലഭിച്ചു!, പരാജയത്തെക്കുറിച്ച് പറയാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ല, സിപിഐഎമ്മിന്റെ തകര്‍ച്ചയുടെ തുടക്കമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം : സിപിഐഎമ്മിന്റെ തകര്‍ച്ചയുടെ തുടക്കമാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരാജയത്തെക്കുറിച്ച് പറയാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. ജനവിധിയെ ഗൗരവമായി കാണുന്നില്ലായെന്നതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മൗനമെന്നും വി ഡി സതീശന്‍ പറഞ്ഞു.

'സിപിഐഎമ്മിന്റെ തകര്‍ച്ചയുടെ തുടക്കമാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം. ഒരു പാര്‍ട്ടിയെ ഭരണം എങ്ങനെ ദുഷിപ്പിച്ചുവെന്നും എത്രമാത്രം അപചയം ഒരു പാര്‍ട്ടിക്ക് ഉണ്ടായി എന്നും പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം കാണിക്കുകയാണ്. അത്രമാത്രം ശക്തമായ എതിര്‍പ്പാണ് പാര്‍ട്ടിക്കാരില്‍ നിന്നുള്‍പ്പെടെ സിപിഐഎം നേരിട്ടത്. ഉത്തമരായ കമ്മ്യൂണിസ്റ്റുകാര്‍ പോലും സര്‍ക്കാരിനെ താക്കീത് ചെയ്യാന്‍ യുഡിഎഫിന് വോട്ട് ചെയ്തു. ഈ പോക്ക് പോയാല്‍ ബംഗാളില്‍ ഉണ്ടായ അനുഭവം കേരളത്തിലെ സിപിഐഎമ്മിന് ഉണ്ടാവുമെന്ന് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ഒരു വിഭാഗം കരുതുന്നു. എന്നാല്‍ സിപിഐഎം ഭീരുക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പിണറായി വിജയന്റെ നേതൃത്വം തെറ്റാണെന്ന് പറയാന്‍ ധൈര്യം ഉള്ളവര്‍ ഇല്ലായെന്നതാണ് പാര്‍ട്ടി നേരിടുന്ന ഭീഷണി.' വി ഡി സതീശന്‍ പറഞ്ഞു.

ഈ സര്‍ക്കാരിനെ വിലയിരുത്തുന്നതാവും തിരഞ്ഞെടുപ്പെന്ന നിലപാട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാറ്റി. മലക്കം മറിയല്‍ വിദഗ്ധന്‍ ആണ് അദ്ദേഹം. പത്ത് എണ്ണുന്നതിന് മുമ്പ് നിലപാട് മാറ്റും. പിണറായി വിജയന്റെ കുഴലൂത്തുകാരനായി പാര്‍ട്ടി സെക്രട്ടറി മാറി. മിണ്ടാട്ടം ഇല്ല. ഈ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ രോക്ഷവും പ്രതിഷേധവുമാണ് പുതുപ്പള്ളിയില്‍ കണ്ടതെന്നും വി ഡി സതീശന്‍ രൂക്ഷമായി വിമര്‍ശിച്ചു.

തൃക്കാക്കരയിലേത് പോലെ ടീം യുഡിഎഫ് ആണ് പുതുപ്പള്ളിയിലും മുന്നണിയെ വിജയിപ്പിച്ചത്. ആത്മാര്‍ത്ഥതയോടെ ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ഇതായിരിക്കും വിജയമന്ത്രം. പുതിയ സംസ്‌കാരത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഇന്ധനമാണ് ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി നല്‍കിയത്. വിനയത്തോടെ ജനവിധിയെ സ്വീകരിക്കുന്നു. ജനങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്ന നിലവാരത്തിലേക്ക് ഉയരും. വലിയ ഭാരമാണ് ചുമലില്‍ വെച്ചത്. കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Post a Comment

0 Comments