banner

നഴ്‍സിങ് വിദ്യാർഥിനിയെ വാക്കത്തികൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമം, പിന്നാലെ വീട്ടിലെത്തിയ യുവാവ് തൂങ്ങിമരിച്ചു, 20 കാരിയുടെ നില അതീവ ഗുരുതരം

പെരുമ്പാവൂർ : പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് നഴ്സിങ് വിദ്യാർ‌ഥിനിയെ വാക്കത്തികൊണ്ടു വെട്ടി ഗുരുതരമായി പരുക്കേൽപിച്ചു. മണിക്കൂറുകൾക്കകം യുവാവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ ഇരിങ്ങോൾ മുക്കണഞ്ചേരി എം.എം.വർഗീസിന്റെയും ഷീബയുടെയും മകൻ ബേസിൽ (21) ആണ് ഇരിങ്ങോളിലെ വീട്ടിൽ തൂങ്ങി മരിച്ചത്. രായമംഗലം കനാൽപാലത്തിനു സമീപം മുരിങ്ങാമ്പിള്ളി (കാണിയാടൻ) ബിനു ജേക്കബിന്റെയും മഞ്ജുവിന്റെയും മകൾ അൽക്ക അന്ന ബിനുവിനെയാണു (20) ബേസിൽ വെട്ടിയത്. തലയ്ക്കും കഴുത്തിനും അതീവ ഗുരുതര പരുക്കേറ്റ പെൺകുട്ടി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമം തടയുന്നതിനിടിയിൽ മഞ്ജുവിന്റെ പിതാവ് ഔസേഫിനും (70) അമ്മ ചിന്നമ്മയ്ക്കും (65) പരുക്കേറ്റു. ഇരുവരെയും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രണയാഭ്യർഥന നിരസിച്ചതാണ് യുവാവിന്റെ പ്രകോപനത്തിനു കാരണമെന്നാണു സൂചന. ഇക്കാര്യം സ്ഥിരീകരിക്കാൻ അന്വേഷണം നടത്തുകയാണെന്നു പൊലീസ് അറിയിച്ചു. ഇരുവരും ഒരേകാലത്ത് സ്കൂളിൽ പഠിച്ചവരാണ്. ഉച്ചയ്ക്കു 12നാണ് സംഭവം. അൽക്ക വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്നു. ഔസേഫും ഭാര്യ ചിന്നമ്മയും മുറിക്കുള്ളിലായിരുന്നു. ഈ സമയത്താണ് അതിക്രമിച്ചു കയറിയ യുവാവ് പെൺകുട്ടിയെ ആക്രമിച്ചത്. തടയാൻ ശ്രമിച്ചപ്പോഴാണ് ഔസേഫിനു പരുക്കേറ്റത്. ഓട്ടോറിക്ഷ ഡ്രൈവറായ പിതാവ് ബിനു എറണാകുളത്തേക്ക് ഓട്ടം പോയിരിക്കുകയായിരുന്നു. അമ്മ മഞ്ജു തയ്യൽ ജോലിക്കും സഹോദരി സ്കൂളിലും പോയ സമയത്തായിരുന്നു ആക്രമണം. ക്രൂരകൃത്യത്തിനു ശേഷം യുവാവ് കടന്നുകളഞ്ഞു.

പൊലീസും നാട്ടുകാരും യുവാവിനായി തിരച്ചിൽ നടത്തുന്നതിനിടയിലാണു ഉച്ചയ്ക്കു 2.30ന് ഇരിങ്ങോൾ പള്ളിക്കു സമീപമുള്ള വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസെത്തുമ്പോഴേക്കും മരിച്ചിരുന്നു. ഈ സമയം ബേസിലിന്റെ അമ്മ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ബേസിലിന്റെ സംസ്കാരം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ഇരിങ്ങോൾ സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ. തടിക്കച്ചവടക്കാരനാണ് ബേസിലിന്റെ പിതാവ്. സഹോദരി: സോന.ഡിഗ്രി പഠനം പൂർത്തിയാക്കിയിരുന്നു ബേസിൽ. കോലഞ്ചേരി മെഡിക്കൽ മിഷൻ കോളജിൽ രണ്ടാം വർഷം ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനിയാണ് അൽക്ക.

Post a Comment

0 Comments