banner

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്ന നിലപാട് സ്വീകരിച്ച് ബിജെപി!, നിയമസഭ തെരഞ്ഞെടുപ്പിലെ പ്രതീക്ഷകളിൽ വസുന്ധര രാജെ സിന്ധ്യക്കും, ശിവരാജ് സിംഗ് ചൗഹാനും തിരിച്ചടി

ഡൽഹി : നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്ന് ബിജെപി. രാജസ്ഥാനിലും മധ്യപ്രദേശിലും വര്‍ഷങ്ങളായി ബിജെപിയുടെ മുഖങ്ങളായ വസുന്ധര രാജെ സിന്ധ്യക്കും ശിവരാജ് സിംഗ് ചൗഹാനും വൻ തിരിച്ചടി കൂടിയാണ് തീരുമാനം.കഴിഞ്ഞ ദിവസത്തെ പ്രചാരണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓരോ സംസ്ഥാനത്തെയും മുഖ്യമന്ത്രിയായി അവതരിപ്പിച്ചത് താമര ചിഹ്നത്തെയായിരുന്നു. രാജസ്ഥാനില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അഭിപ്രായം പരിഗണിക്കാമെന്ന് മാത്രമാണ് വസുന്ധര രാജെ സിന്ധ്യയോട് ബിജെപി കേന്ദ്ര നേതൃത്വം പറഞ്ഞിരിക്കുന്നത്.

മധ്യപ്രദേശിലാകട്ടെ ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗിയ മത്സരിക്കാന്‍ തനിക്ക് ഒരു ശതമാനം പോലും ആഗ്രഹമില്ലെന്ന് പൊതുവേദികളില്‍ തന്നെ തുറന്നുപറയുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. മധ്യപ്രദേശില്‍ വിജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസുള്ളത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ഉറപ്പായും വിജയിക്കുമെന്ന് രാഹുല്‍ ഗാന്ധി ഒരു വേദിയില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

രാജസ്ഥാനില്‍ കടുത്ത മത്സരമുണ്ടെന്നാണ് കോണഗ്രസിന്റെയും ബിജെപിയുടെയും വിലയിരുത്തല്‍. ഇടഞ്ഞു നിന്നിരുന്ന സച്ചിൻ പൈലറ്റിനെയും മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും അനുനയിപ്പിക്കാനായത് കോണ്‍ഗ്രസിന്റെ വിജയമാണ്. സര്‍ക്കാരിനെതിരെ പദയാത്ര നടത്തി സമര പ്രഖ്യാപനവുമായി മുന്നോട്ട് പോയ സച്ചിൻ ഒരുഘട്ടത്തില്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുമോയെന്ന സംശയമടക്കം ഉണ്ടായിരുന്നു. എന്നാല്‍ ഹൈക്കമാൻഡുമായുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് അനുനയത്തിന്റെ പാദ സച്ചിൻ സ്വീകരിച്ചത്.

Post a Comment

0 Comments