banner

തടുത്ത് നിന്ന് പയറ്റിയ ജംഷഡ്പൂരിൻ്റെ ഗോൾ വല കുലുക്കി കേരളം!, 74 ആം മിനിറ്റിലെ ലുണയുടെ ഗോളിൽ ഇളകി മറിഞ്ഞ് മഞ്ഞപ്പട, ഇന്നലത്തെ കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ കളി ഇങ്ങനെ

എസ്‌എല്ലിലെ രണ്ടാം അങ്കത്തിലും വിജയഭേരി മുഴക്കി കേരളത്തിന്റെ കൊമ്ബന്മാര്‍. ഉരുക്കു നഗരത്തില്‍ നിന്നെത്തിയ ജാംഷെഡ്പൂര്‍ എഫ്സിയെ കൊച്ചിയിലെ മഞ്ഞക്കടലിനെ സാക്ഷി നിര്‍ത്തി ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് അടിയറവ് പറയിച്ചത്.

രണ്ടാം പകുതിയില്‍ വിജയ ഗോള്‍ നേടി നായകൻ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി അവതരിച്ചു. 74 ആം മിനിറ്റിലായിരുന്നു ആരാധകര്‍ ഏറെ കാത്തിരുന്ന മജീഷ്യൻ ലൂണയുടെ ഗോള്‍. പകരക്കാരനായി വന്ന ഡയമന്റകോസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ലൂണയുടെ തകര്‍പ്പൻ ഫിനിഷ്. മികച്ചൊരു ടീം വര്‍ക്കിന്റെ ഫലമായിരുന്നു ഈ ഗോള്‍.

ആദ്യ പകുതി പ്രതീക്ഷിച്ച പോലെ ആവേശകരമായിരുന്നില്ല. ഇരു ടീമുകള്‍ക്കും കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാൻ സാധിച്ചില്ല. പൊസഷനില്‍ മുൻതൂക്കം ബ്ലാസ്റ്റേഴ്‌സിന് തന്നെയായിരുന്നു. 40 ആം മിനിറ്റില്‍ ലൂണയ്ക്ക് ലഭിച്ച മികച്ചൊരു അവസരം നേരിയ വ്യത്യാസത്തിലാണ് ഗോളാകാതെ പോയത്.

ജാംഷെഡ്പൂരിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. ഹാഫ് ടൈമിന് ശേഷം കളത്തില്‍ എത്തിയ ജാംഷെഡ്പൂരിന്റെ മലയാളി താരം എമില്‍ ബെന്നിയുടെ ക്രോസുകള്‍ ബ്ലാസ്റ്റേഴ്‌സ് ബോക്സില്‍ ആശങ്ക ഉണ്ടാക്കി. 59 ആം മിനിറ്റില്‍ ഡാനിയല്‍ ചീമയ്ക്ക് നല്ലൊരു അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.


70 ആം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് യുവ താരം മൊഹമ്മദ് ഐമൻ സ്‌കോര്‍ ചെയ്‌തെന്ന് തോന്നിപ്പിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. പെപ്രയ്ക്കും ഡാനിഷ് ഫാറൂഖിനും പകരം ദിമിയും വിബിൻ മോഹനനും മൈതാനത്ത് എത്തിയതോടെ കളി മാറി.

കാത്തിരിപ്പിന് വിരാമം കുറിച്ച്‌ ഒടുവില്‍ 74 ആം മിനിറ്റില്‍ മജീഷ്യൻ ലൂണ ജാംഷെഡ്പൂരിന്റെ വല കുലുക്കി. ദെയ്സുകെയില്‍ നിന്ന് സ്വീകരിച്ച പന്ത് ലൂണ ദിമിക്ക് നല്‍കി. ഗോളടിക്കാൻ പാകത്തില്‍ ദിമി പന്ത് ലൂണയ്ക്ക് തിരിച്ചു നല്‍കി. തകര്‍പ്പനൊരു ഷോട്ടിലൂടെ കൊമ്ബന്മാരുടെ നായകൻ ജാംഷെഡ്പൂരിന്റെ വല കുലുക്കി.

സ്‌കോര്‍ 1-0.

80 ആം മിനിറ്റില്‍ ഉജ്ജ്വല സേവുമായി ഗോള്‍ കീപ്പര്‍ സച്ചിൻ സുരേഷ് രക്ഷകനായി. പിന്നീട് ദിമിക്ക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ ലീഡ് ഉയര്‍ത്താനായില്ല. അവസാന മിനിറ്റുകളില്‍ ജാംഷെഡ്പൂര്‍ ചില നീക്കങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല.

പ്രീതം കോട്ടാലും മിലോസ് ഡ്രിൻസിച്ചും ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്‌സ് ഡിഫൻസ് ഉജ്ജ്വല പ്രകടനമാണ് മത്സരത്തില്‍ കാഴ്ചവെച്ചത്.

രണ്ട് മത്സരങ്ങളില്‍ രണ്ടും ജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് 6 പോയിന്റുമായി ഐഎസ്‌എല്‍ ടേബിളില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്. ഗോള്‍ ഡിഫറൻസിന്റെ ആനുകൂല്യത്തിലാണ് മോഹൻ ബഗാൻ മുന്നില്‍ നില്‍ക്കുന്നത്.

Post a Comment

0 Comments