സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി : ബ്രോഡ്കാസ്റ്റിംഗ് സര്‍വ്വീസ് ബില്ലിന്റെ കരട് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ മാധ്യമ ഉള്ളടക്കവും ഒടിടിയും ഉള്‍പ്പടെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് 1995 ലെ കേബിള്‍ ടെലിവിഷന്‍ സര്‍വ്വീസസ് ബില്ലിന്റെ കരട് പുറത്തിറക്കിയത്. അടുത്ത മാസത്തിനകം ബില്ലില്‍ പൊതുജനങ്ങള്‍ക്ക് അടക്കം നിര്‍ദേശവും അഭിപ്രായവും അറിയിക്കാം. കേബിള്‍ ടി വി നിയന്ത്രണ നിയമത്തിന് പകരമാകും ബില്‍.
ഒടിടി, ഡിജിറ്റല്‍ മാധ്യമം, ഡിടിഎച്ച്, ഐപിടിവി അടക്കം ഉള്‍പ്പെടുത്തുന്നതാണ് ബില്ല്. ഉള്ളടക്കത്തിലെ സ്വയം നിയന്ത്രണം ശക്തമാക്കുകയാണ് ലക്ഷ്യം. പരിപാടികളുടേയും പരസ്യങ്ങളുടേയും ചട്ടം സംബന്ധിച്ച് സര്‍ക്കാരിന് ഉപദേശം നല്‍കാന്‍ ബ്രോഡ്കാസ്റ്റ് അഡൈ്വസറി കൗണ്‍സിലുമുണ്ടാവും. ഉള്ളടക്ക വിലയിരുത്തല്‍ സമിതിയെ വെച്ചുകൊണ്ട് സംപ്രേഷകര്‍ തന്നെ സ്വയം നിയന്ത്രണം ശക്തിപ്പെടുത്താനുള്ള വകുപ്പുകള്‍ ബില്ലിലുണ്ട്.
ചട്ടം ലംഘിക്കുന്ന അംഗങ്ങള്‍ക്ക് പിഴ ലഭിക്കും. വളരെ ഗുരുതരമായ കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷയും ലഭിക്കും. കാലപ്പഴക്കം ചെന്ന നിയമങ്ങളും ചട്ടങ്ങളും മാര്‍ഗരേഖകളും മാറ്റുകയും നിയന്ത്രണ സംവിധാനങ്ങള്‍ ആധുനികവല്‍ക്കരിക്കുകയുമാണ് ബില്ലിലൂടെ ഉദ്ദേശിക്കുന്നതെന്ന് വാര്‍ത്താ പ്രക്ഷേപണവകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
0 Comments