banner

ഇതരമതസ്ഥനായ സഹപാഠിയെ പ്രണയിച്ചു!, പിതാവ് വിഷംകുടിപ്പിച്ച പതിനാലുകാരിയായ മകൾ മരണത്തിന് കീഴടങ്ങി, കൊടും ക്രൂരതയ്ക്കെതിരെ പോലീസിന് അമ്മയുടെ മൊഴി, പോസ്റ്റുമോർട്ടം നടപടികൾ നാളെ


സ്വന്തം ലേഖകൻ
കൊച്ചി : സഹപാഠിയെ പ്രണയിച്ചതിന്റെ പേരില്‍ പിതാവ് ബലംപ്രയോഗിച്ച് വിഷം കുടിപ്പിച്ച പത്താംക്ലാസുകാരി മരിച്ചു. ആലുവ കരുമാല്ലൂര്‍ സ്വദേശിയായ പതിന്നാലുകാരിയാണ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചത്. കേസിലെ പ്രതി കരുമാലൂർ സ്വദേശി നേരത്തെ പോലീസ് പിടിയിലായിരുന്നു.

വിലക്കിയിട്ടും സഹപാഠിയുമായുള്ള പ്രണയം തുടര്‍ന്നതിനാണ് പെണ്‍കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും വായില്‍ വിഷം ഒഴിക്കുകയും ചെയ്തത്. കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അ‌ച്ഛൻ മകളെ വിഷം കുടിപ്പിച്ചെന്ന് അ‌മ്മ മൊഴിനൽകിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ നാളെ നടക്കും.

കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടിക്ക് നേരേ ക്രൂരമായ ആക്രമണമുണ്ടായത്. സഹപാഠിയുമായുള്ള മകളുടെ പ്രണയത്തെക്കുറിച്ചറിഞ്ഞ പിതാവ് ഒരു മാസം മുന്‍പ് ഇരുവരെയും വിലക്കിയിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ കൈയില്‍നിന്ന് ഒരു മൊബൈല്‍ഫോണ്‍ കണ്ടെടുത്തു. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കായി. കുട്ടിയുടെ മാതാവിനെയും സഹോദരനെയും വീടിനു പുറത്താക്കിയ ശേഷം പിതാവ് പെണ്‍കുട്ടിയെ മര്‍ദിച്ചു. ഇതിനുശേഷം പിതാവ് പുറത്തേക്കുപോയി. മാതാവ് അകത്തുകയറി നോക്കിയപ്പോള്‍ പെണ്‍കുട്ടിയുടെ വായില്‍ വിഷം ചെന്ന നിലയിലായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മര്‍ദിച്ച ശേഷം പിതാവ് തന്റെ വായിലേക്ക് വിഷം ഒഴിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയിരുന്ന മൊഴി. തുടര്‍ന്ന് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, മകളുടെ കൈയിലിരുന്ന വിഷക്കുപ്പി താന്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നാണ് പിതാവ് പോലീസിനോടു പറഞ്ഞത്.

Post a Comment

0 Comments