banner

കൊല്ലത്ത് ഓംലെറ്റ് വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ദോശക്കട തല്ലിത്തകർത്ത സംഭവം!, നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടു പേർ അറസ്റ്റിൽ


സ്വന്തം ലേഖകൻ
ഓംലെറ്റ് വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ദോശക്കട തല്ലിത്തകർക്കുകയും ഭക്ഷണം കഴിക്കാനെത്തിയവരെ മർദ്ദിക്കുകയും ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. പിടിയിലായവര്‍ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളിയിലാണ് സംഭവം. ആക്രമണം നടത്തിയ അഞ്ചംഗ സംഘത്തിൽപ്പെട്ട കൊല്ലം പടവടക്ക് സ്വദേശി ബ്രിട്ടോ എന്ന മുഹമ്മദ് സലീം, പ്രഭാത് എന്നിവരാണ് പിടിയിലായത്. ഒളിവിലുള്ളവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

വെള്ളിയാഴ്ച രാത്രിയാണ് കരുനാഗപ്പള്ളി ആലുംമൂട്ടിലെ ദോശകടയിൽ ആക്രമണം നടത്തിയത്. തൊടിയൂർ സ്വദേശികളായ സഹോദരങ്ങൾ ഓർഡർ ചെയ്ത ഓംലെറ്റ് വൈകുമെന്ന് കടയുടമ പറഞ്ഞതിന് പിന്നാലെയായിരുന്നു സംഘം ചേർന്നുള്ള ആക്രമണം. ഒളിവിൽ പോയ പ്രതികളിൽ സലീമിനെ വിതുരയിൽ നിന്ന് കരുനാഗപ്പള്ളി പൊലീസ് സാഹസികമായി പിടികൂടി.മദ്യലഹരിയിൽ ഇരുമ്പു വടിയും കോൺക്രീറ്റ് കട്ടയും കൊണ്ട് ഭക്ഷണം കഴിക്കാനെത്തിയവരെ യാതൊരു പ്രകോപനവുമില്ലാതെ തല്ലിച്ചതയ്ക്കുകയായിരുന്നു.

Post a Comment

0 Comments