banner

ആംബുലൻസ് അപകടങ്ങൾ തുടർക്കഥയാകുന്നു!, മെഡിക്കൽ കോളേജിൽ നിന്നും പോയ രോ​ഗി മരിച്ചു, 26കാരനായ ഡ്രൈവർക്ക് ഉൾപ്പെടെ പരിക്ക്


സ്വന്തം ലേഖകൻ
ഇടുക്കി : അറക്കുളം കരിപ്പിലങ്ങാട് ആംബുലൻസ് മറിഞ്ഞ് രോ​ഗി മരിച്ചു. കെ ചപ്പാത്ത് സ്വദേശി പി.കെ. തങ്കപ്പനാണ് മരിച്ചത്. ഇടുക്കി മെഡിക്കൽ കോളേജിൽനിന്നും രോഗിയുമായി തൊടുപുഴയിലേക്ക് പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. മൂന്നു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, ഇടുക്കിയിൽ രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രോഗി മരിച്ചു. കുഞ്ചിത്തണ്ണി കണ്ടോത്താഴത്ത് രതീഷ് (42) ആണ് മരിച്ചത്. രതീഷിന്റെ മാതാവ് രാധാമണി ( 65) ആംബുലൻസിന്റെ ഡ്രൈവർ പോത്താനിക്കാട് സ്വദേശി അൻസൽ (26) എന്നിവർക്കാണ് പരിക്കേറ്റത്.

ശനിയാഴ്ച ഉച്ചയോടെ എം.സി റോഡിൽ കൂത്താട്ടുകുളത്തിന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. ആദ്യം ലോറിയിൽ ഇടിച്ച ആംബുലൻസ് പിന്നീട് മൺതിട്ടയിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ പരിക്കേറ്റ രാധാമണിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും അൻസലിനെ എറണാകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അസുഖബാധിതനായ രതീഷിനെ ആദ്യം കോതമംഗലത്തെ ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ നിന്ന് കോട്ടയത്തിന് കൊണ്ടുപോകാൻ പറഞ്ഞതനുസരിച്ച് കോതമംഗലത്ത് നിന്നും വിളിച്ച ആംബുലൻസിൽ കോട്ടയത്തിന് പോകുമ്പോഴാണ് അപകടം ഉണ്ടായത്.

രതീഷിന്റെ കൊച്ചച്ചൻ സതീശനും ആംബുലൻസ് ഡ്രൈവറുടെ സഹായിയും വാഹനത്തിൽ ഉണ്ടായിരുന്നു. ഇവർ രണ്ടുപേരും പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു .കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കാരം നടത്തി. പിതാവ് പരേതനായ രാജൻ. സഹോദരി: സ്മിത.

Post a Comment

0 Comments