banner

50 കിലോമീറ്റർ വേഗതയിലുള്ള അതിശക്തമായ കാറ്റിന് സാധ്യത...!, മുന്നറിയിപ്പ് കൊല്ലവും ആലപ്പുഴയും എറണാകുളവും ഇടുക്കിയും കോട്ടയവും പത്തനംതിട്ടയും തൃശൂരും ഉൾപ്പെടെയുള്ള ജില്ലകളിൽ, അടുത്ത മൂന്നു മണിക്കൂറുകളിലേക്ക് ജാഗ്രത, പത്തര മുതൽ അറിയിപ്പ് ജനങ്ങൾക്ക് മൊബൈലിൽ ലഭിച്ചു


സ്വന്തം ലേഖകൻ
കൊല്ലം : ഏഴ് ജില്ലകളിൽ 50 കിലോമീറ്റർ വേഗതയിലുള്ള അതിശക്തമായ കാറ്റിന് സാധ്യത. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിലാണ് അടുത്ത മൂന്നു മണിക്കൂറിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചത്. കേരള സംസ്ഥാന ദുരന്ത നിവാരണ  അതോറിറ്റിയാണ് മുന്നറിപ്പ് നൽകിയത്. പത്തര മുതൽ അറിയിപ്പ് പൊതു ജനങ്ങൾക്ക് മൊബൈലിൽ ലഭിച്ചു തുടങ്ങി.

അതേ സമയം, വയനാട് ചൂരല്‍മലയില്‍ ഉണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേയ്ക്ക് പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാം. സംസ്ഥാന പൊലിസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. ഫോണ്‍ : 9497900402, 0471 2721566.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഉത്തരമേഖല ഐജിയും കണ്ണൂര്‍ ഡി.ഐ.ജിയും അല്പസമയത്തിനുള്ളില്‍ വയനാട് എത്തും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. കേരള ആംഡ് പോലീസ് നാല്, അഞ്ച് ബറ്റാലിയനുകള്‍, മലബാര്‍ സ്‌പെഷ്യല്‍ പൊലിസ് എന്നിവിടങ്ങളില്‍ നിന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ വയനാട്ടിലേക്ക് തിരിച്ചുകഴിഞ്ഞു.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്. മലപ്പുറം ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായും പ്രത്യേക പൊലിസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ദുരിതബാധിത പ്രദേശത്തെ തിരച്ചില്‍ സംഘങ്ങള്‍ക്ക് കൈമാറുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി കണ്‍ട്രോള്‍ റൂമില്‍ ആവശ്യത്തിന് പൊലീസുകാരെയും വിന്യസിച്ചു.

Post a Comment

0 Comments