banner

അഷ്ടമുടി ആശിർവാദ് ഹോം സ്റ്റേ കായൽ നികത്തിയ ഭൂമിയിൽ...!, അഷ്ടമുടി ലൈവിൻ്റെ ആരോപണങ്ങളെ ശരിവെച്ച് കൊല്ലം തഹസീൽദാർ മുമ്പാകെ റിപ്പോർട്ട് നൽകി വില്ലേജ് ഓഫീസർ, ജെർമൻ മലയാളിയായ സ്റ്റെല്ലയുടെയും മക്കളുടെയും പേരിലുള്ള ഒന്നരയേക്കറിലധികം വരുന്ന സ്ഥലത്തോട് ചേർന്ന് കായൽ കയ്യേറി, തൃക്കരുവ പഞ്ചായത്ത് സെക്രട്ടറി ജോയി മോഹന് റിപ്പോർട്ടിൽ പരോക്ഷ വിമർശനം, ഗുരുതര അഴിമതിയിലേക്ക് വെളിച്ചം വീശുന്ന റിപ്പോർട്ടിൻ്റെ പകർപ്പ് അഷ്ടമുടി ലൈവിന്

Published from Blogger Prime Android App
സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് : അഷ്ടമുടി ആശിർവാദ് ഹോം സ്റ്റേ നില്ക്കുന്ന പ്രദേശത്ത് കായൽ നികത്തുഭൂമിയുണ്ടെന്ന് ഒടുവിൽ വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകി. കൊല്ലം തഹസീൽദാർ അനിൽ കുമാർ.ജെ മുമ്പാകെയാണ് ആശിർവാദിലെ കായൽ കയ്യേറ്റത്തെ സംബന്ധിച്ച് മാധ്യമ പ്രവർത്തകനും അഷ്ടമുടി ലൈവ് ന്യൂസ് ന്യൂസ് എഡിറ്ററുമായ ഇൻഷാദ് നൽകിയ പരാതിയിൽ തൃക്കരുവ വില്ലേജ് ഓഫീസർ ജെയിൻ സ്റ്റീഫൻ റിപ്പോർട്ട് നൽകിയത്. ജെർമൻ മലയാളിയായ പനയം വില്ലേജിൽ ചിറ്റേത്തു ചേരിയിൽ ചാങ്കുവിളയിൽ പത്രോസ് മകൾ സ്റ്റെല്ല പത്രോസ് ഇവരുടെ മക്കളായ ഷെർഷ് പത്രോസ് സാഗർ പത്രോസ് തുടങ്ങിയവരുടെ പേരിലുള്ള ഒന്നരയേക്കറിലധികം വരുന്ന സ്ഥലത്താണ് അഷ്ടമുടി കായലിലേക്ക് കയ്യേറ്റമുള്ളതായി തൃക്കരുവ വില്ലേജ് ഓഫീസർ തഹസീൽദാർ സമക്ഷം സമർപ്പിച്ച റിപ്പോർട്ടിൽ സാക്ഷ്യപ്പെടുത്തിയത്. 

റിപ്പോർട്ടിൽ സർവ്വീസ് ചട്ടങ്ങൾ അറിയാത്ത തൃക്കരുവ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജോയി മോഹനെ വില്ലേജ് ഓഫീസർ പരോക്ഷമായി കുറ്റപ്പെടുത്തുകയും ചെയ്തു. റിപ്പോർട്ടിംഗ് ഓഫീസർ അല്ലാതിരുന്നിട്ടും തന്നോട് കായൽ കയ്യേറ്റത്തെക്കുറിച്ച് റിപ്പോർട്ട് ചോദിച്ച പഞ്ചായത്ത് സെക്രട്ടറിയ്ക്ക് അപ്പോൾ തന്നെ വാക്കാൽ മറുപടി നൽകിയിരുന്നതായി വില്ലേജ് ഓഫീസർ റിപ്പോർട്ടിൽ കുറിച്ചു. തഹസീൽദാർ മുഖേന തേടാവുന്ന റിപ്പോർട്ടാണെന്ന് അദ്ദേഹത്തോട് പറഞ്ഞതായാണ് വില്ലേജ് ഓഫീസർ ജെയിൻ സ്റ്റീഫൻ റിപ്പോർട്ടിൽ സൂചിപ്പിച്ചത്. പഞ്ചായത്ത് സെക്രട്ടറിക്ക് വിവരം നൽകാത്ത വില്ലേജ് ഓഫീസറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് നൽകിയ വിവരവകാശ അപേക്ഷയിൽ കൊല്ലം തഹസിൽദാർ ഒന്നാം അപ്പീൽ പരിഗണിക്കവെ വിവാദ ആശിർവാദ് ഹോം സ്റ്റേയിലെ കയ്യേറ്റം ഉത്തരവിലൂടെ വില്ലേജ് ഓഫീസറെ കൊണ്ട് അന്വേഷിപ്പിക്കുകയായിരുന്നു.

അഷ്ടമുടി ലൈവിൻ്റെ നിയമ പോരാട്ടം വിജയം കണ്ടു

ആശിർവാദ് ഹോംസ്റ്റേയുടെ ലൈസൻസ് അനധികൃതമായി നൽകിയതാണെന്ന് അഷ്ടമുടി ലൈവ് നേരത്തെ തന്നെ വാർത്തകളിലൂടെ പറഞ്ഞിരുന്നു. കയ്യിൽ പണവും അറിയാവുന്ന പത്ത് രാഷ്ട്രീയക്കാരും ഉണ്ടെങ്കിൽ എന്തും നേടാൻ ആകുമെന്ന സ്ഥിതി തൃക്കരുവ ഗ്രാമപഞ്ചായത്തിൽ നേരത്തെ തന്നെയുണ്ട് എന്നുള്ളത് പരസ്യമായ രഹസ്യമാണ്. അതുകൊണ്ടാണ് നാല്പത് സെന്റോളം കായൽ നികത്തിയതായി ആരോപണമുള്ള ആശിർവാദ് ഹോംസ്റ്റേക്ക് യാതൊരു അന്വേഷണങ്ങളുടെ പിൻബലവും ഇല്ലാതെ പഞ്ചായത്ത് വെറുതെയങ്ങ് ലൈസൻസ് അനുവദിച്ചത്. ജർമൻ സ്വദേശിയായ സ്റ്റെല പത്രോസിന്റെ അപേക്ഷയിലാണ് കഴിഞ്ഞ നവംബറിൽ ഹോംസ്റ്റേ പ്രവർത്തിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് അനുമതി നൽകിയത്. നിയമപരമായ രേഖകളിൽ ഉള്ള 27 സെൻ്റ് സ്ഥലത്തിൽ ഹോംസ്റ്റേ പ്രവർത്തിപ്പിക്കുന്നതിനായാണ് ഉടമ ലൈസൻസിനായി പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചത്. രേഖകളിലുള്ളതും ഇല്ലാത്തതുമായ  അറുപത് സെൻ്റിന് മുകളിലുണ്ടെന്ന് യുക്തി ബോധമുള്ള ഏതൊരാൾക്കും മനസ്സിലാകുന്ന സ്ഥലത്താണ് ഹോംസ്റ്റേ പ്രവർത്തിക്കുന്നത്. എന്നാൽ തൃക്കരുവ ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥർക്ക് അത് മനസ്സിലായില്ല. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് പിന്നാമ്പുറ വഴിയിലൂടെ ആശിർവാദ് ഹോംസ്റ്റേക്ക് പഞ്ചായത്ത് ലൈസൻസ് അനുവദിച്ചതെന്നാണ് ഇതോടെ  വ്യക്തമാകുന്നത്.

പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് കാലങ്ങളായി ജനങ്ങളെ സേവിക്കുന്ന ജനപ്രതികൾക്ക് പോലും ഇത്തരത്തിലുള്ള അനധികൃത സ്ഥാപനം അഷ്ടമുടി പ്രദേശത്ത് പ്രവർത്തിക്കുന്നതായി വിവരം ലഭിക്കുന്നത്. കേട്ടാൽ വലിയ അത്ഭുതം തോന്നും അല്ലേ, പക്ഷേ അതാണ് സത്യം. ഉത്തരവാദിത്തപ്പെട്ട പഞ്ചായത്ത് സെക്രട്ടറി വിവരാവകാശ ചോദ്യത്തിന് മറുപടി നൽകിയതും ഏകദേശം ഇതേ രൂപത്തിൽ തന്നെയാണ്. നിലവിൽ ലഭ്യമായ രേഖകൾ പ്രകാരം ഏഴു വർഷത്തോളമായി ഈ സ്ഥാപനം പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. പക്ഷേ സ്വകാര്യ വ്യക്തിയുടെ പരാതി ചെല്ലുന്നതുവരെയും ഈ സ്ഥാപനത്തിലേക്ക് എത്തിനോക്കാൻ ഒരു ഉദ്യോഗസ്ഥരും തയ്യാറായില്ല എന്നുള്ളത് ഞെട്ടലോടു കൂടി തന്നെയാണ് അഷ്ടമുടി ലൈവ് തിരിച്ചറിഞ്ഞത്. പിന്നെയാണ് ജർമൻ പണത്തിന്റെ ഓരോ കളികളെക്കുറിച്ച് വ്യക്തമായ ബോധ്യങ്ങൾ അഷ്ടമുടി ലൈവിന് തെളിവുകളുടെ രൂപത്തിൽ ലഭിച്ചത്. അത്തരത്തിൽ കീശ വീർപ്പിക്കുന്ന രാഷ്ട്രീയക്കാരെ കുറിച്ച് കേട്ടപ്പോഴും ഇത്തരത്തിൽ അനധികൃതമായി ലൈസൻസ് നൽകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.  വർഷങ്ങളായി നികുതിയിനത്തിൽ പഞ്ചായത്തിന് നഷ്ടമുണ്ടാകുന്നു എന്ന് കഴിഞ്ഞ ഓഡിറ്റ് റിപ്പോർട്ടിൽ കൂടി ചൂണ്ടിക്കാട്ടിയതാണ്. 

ആദ്യഘട്ടത്തിൽ പഞ്ചായത്തിൽ നിന്നുള്ള പ്രതികരണം ആശിർവാദിന് എതിരെ തന്നെയായിരുന്നു. ആ ഘട്ടത്തിൽ പഞ്ചായത്തിൽ നിന്ന് ഔദ്യോഗികമായി ലഭ്യമായ വിശദീകരണം തൃക്കരുവ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മീൻ എം കരുവ-യുടേതായിരുന്നു. നിലവിലുള്ള പരാതിയിലെ ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കുമെന്നും ഇതിൽ ഭരണസമിതിയുമായി ആലോചിച്ച ശേഷം മാത്രമാകും നടപടിയുണ്ടാകുകയെന്നും ലൈസൻസ് നൽകേണ്ടതാണെങ്കിൽ നൽകുമെന്നും അല്ലാത്തതാണെങ്കിൽ പ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അഷ്ടമുടി ലൈവിനോട് വ്യക്തമാക്കിയിരുന്നു. എന്നാൽ ആശിർവാദ് വിഷയത്തിൽ ഭരണസമിതിയിൽ യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ അഷ്ടമുടി ലൈവിനോട് പ്രതികരിച്ചു. ഇതോടെയാണ് അജ്മീൻ പഞ്ചായത്തിന്റെ ഔദ്യോഗിക വിശദീകരണമായി ഉയർത്തിയ വാദങ്ങളിൽ നിന്ന് പഞ്ചായത്ത് വ്യതിചലിച്ചതായി ഉറപ്പായത്. ആശിർവാദിന് ലൈസൻസ് നൽകിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പഞ്ചായത്ത് പ്രസിഡൻറ് സരസ്വതി രാമചന്ദ്രൻ പോലും അറിഞ്ഞില്ലെന്നും ഭരണകക്ഷിയിൽ ഉന്നതസ്ഥാനം വഹിക്കുന്ന ജനപ്രതിനിധി അഷ്ടമുടി ലൈവിനോട് തുറന്നു പറഞ്ഞിരുന്നു. രാഷ്ട്രീയകക്ഷികൾക്ക് ആശിർവാദ് ഹോംസ്റ്റേയുമായി ബന്ധമുണ്ടെന്നുള്ളത് നഗ്നമായ സത്യമാണ്. സി.പി.ഐയുടെ പാർട്ടി ക്ലാസ് ഉൾപ്പെടെ നടത്തിയതും എസ്ഡിപിഐയുടെ ജില്ലാ നേതൃത്വ സംഗമം നടത്തിയതും ആശിർവാദിൽ വച്ചാണ് എന്നുള്ളതും ഇത്തരം ആരോപണങ്ങൾക്ക് ബലം പകരുന്ന വസ്തുതയാണ്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments