
സ്വന്തം ലേഖകൻ
പി.വി അൻവര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ ഡൽഹിയിൽ മാധ്യമങ്ങളോട്. വിഷയം മുഖ്യമന്ത്രിയും പാര്‍ട്ടിയും അൻവറും ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കേണ്ടതല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. വിഷയം കേന്ദ്ര ഏജൻസികള്‍ക്ക് കൈമാറാൻ മുഖ്യമന്ത്രി തയറാകണം. സിപിഎം കേന്ദ്ര നേതൃത്വത്തിൻ്റെ നിഗൂഢ മൗനമാണ്. ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണം.
കേന്ദ്ര നേതൃത്വത്തിന്‍റെ കണ്ണും കാതും അടഞ്ഞുപോയോ? കേരളത്തിലെ ജനങ്ങളെയാകെ ബാധിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് പിവി അന്‍വര്‍ പരസ്യമായി ഉന്നയിച്ചത്. ബിനോയ് വിശ്വത്തിൻ്റെ നട്ടെല്ല് വാഴപ്പിണ്ടിയായി മാറി. അന്വേഷണം ആവശ്യപ്പെടാൻ കാനത്തിന് ധൈര്യം ഉണ്ടായിരുന്നു. പിവി അന്‍വറിന്‍റെ ആരോപണങ്ങളില്‍ കേന്ദ്ര ഏജൻസികള്‍ വിഷയം പരിശോധിക്കുന്നുണ്ട്.ആരോപണ വിധേയരായവരെ താക്കോല്‍ സ്ഥാനങ്ങളിരുത്തി നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്ന് അൻവര്‍ പറയുന്നുണ്ടെങ്കില്‍ അന്‍വറിന് മറ്റെന്തെങ്കിലും കാര്യം സാധിക്കാനുണ്ടെന്ന് കരുതേണ്ടിവരുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
തൃശൂര്‍ പൂരം കലക്കിയത് ബിജെപിയാണെന്ന വിഎസ് സുനില്‍കുമാറിന്‍റെ മറുപടിയും കെ സുരേന്ദ്രൻ തള്ളി. തൃശൂരില്‍ താമര വിരിഞ്ഞപ്പോള്‍ സുനില്‍ കുമാറിൻ്റെ ചെവിയില്‍ ചെമ്പരത്തിപ്പൂ വിരിഞ്ഞു. തോല്‍വി ഇതുവരെ അംഗീകരിക്കാൻ സുനില്‍ കുമാർ തയാറല്ല. ഇത്ര ഗുരുതരമായ ആരോപണം ഉയർന്നിട്ടും അന്വേഷണം ആവശ്യപ്പെടാൻ സിപിഐ തയറാകണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
0 تعليقات