സ്വന്തം ലേഖകൻ
വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം നാട്ടുകാര്‍ അവസാനിപ്പിച്ചു. ഡിഎംഒയുമായി നടത്തിയ യോഗത്തിനു ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കടുവയെ വെടിവച്ചു കൊല്ലാം എന്നു ഡിഎംഒ ഉറപ്പുനല്‍കിയിട്ടുണ്ട്.
പഞ്ചാരക്കൊല്ലിയില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി തെരുവില്‍ സംഘടിച്ചിരിക്കുകയായിരുന്നു. കടുവയെ വെടിവച്ചു കൊല്ലാത്തതിലാണ് പ്രതിഷേധം. കടുവയെ കണ്ടെന്ന് നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചതോടെ സ്ഥലത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും നടക്കുന്നുണ്ട്.
കടുവയെ തിരിച്ചറിയേണ്ട പ്രശ്നം ഉദ്യോഗസ്ഥര്‍ക്ക് മുന്നിലുണ്ട്. ഏത് ഡേറ്റാബേസിലുള്ള കടുവയാണ് എന്നറിയണം. അതിനുശേഷം മാത്രമേ നടപടികള്‍ തീരുമാനിക്കാന്‍ കഴിയൂ എന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം.
കടുവയെ പിടികൂടുകയല്ല ഉടൻ കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ കടുവയെ പിടിച്ച് നാടുകടത്തിയാല്‍ ആ പ്രദേശത്തുള്ളവര്‍ക്ക് കടുവ ഭീഷണിയാകില്ലേ എന്നാണ് ഇവര്‍ ഉയര്‍ത്തുന്ന ചോദ്യം. മൂന്ന് മണിക്ക് യോഗം നടത്താമെന്ന് കളക്ടര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ യോഗത്തിലേക്ക് ജില്ലാ കളക്ടർ എത്താതിരുന്നതോടെയാണ് പ്രതിഷേധം രൂക്ഷമായത്.
കടുവയെ വെടിവെച്ച് കൊല്ലാതെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ക്യാമ്പ് ഓഫീസില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നു പറഞ്ഞാണ് നാട്ടുകാര്‍ ബഹളം വച്ചത്. നാളെ വയനാട്ടില്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.
0 Comments