Latest Posts

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി; അന്വേഷണത്തിൽ പോലീസ് ഉദ്യോഗസ്ഥനും 51 കാരിയും പോലീസിൻ്റെ പിടിയിൽ



കോട്ടയം : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ സസ്പെൻഷനിലുള്ള സി.ഐ ഉൾപ്പെടെ രണ്ടുപേർ പോലീസ് പിടിയിലായി. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ സമീപം താമസിക്കുന്ന ചിനിക്കടുപ്പിൽ വീട്ടിൽ സഞ്ജയ്‌ സി.ടി (47), പത്തനംതിട്ട തുരുത്തിക്കാട് ഭാഗത്ത് അപ്പക്കോട്ടമുറിയിൽ വീട്ടിൽ പ്രീതി മാത്യു (51) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രീതി മാത്യു നടത്തിയിരുന്ന കൺസൾട്ടൻസി സ്ഥാപനം വഴി തലപ്പുലം സ്വദേശിനിയുടെ മകൾക്ക് യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് 8.60 ലക്ഷം രൂപ പലതവണയായി വാങ്ങിയെടുക്കുകയായിരുന്നു. എന്നാൽ ജോലി ലഭിക്കാതിരുന്നതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിനെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

പ്രീതി മാത്യുവിനെ അറസ്റ്റ് ചെയ്ത പൊലീസ് നടത്തിയ തുടർ അന്വേഷണം സസ്പെൻഷനിലുള്ള സി.ഐ സഞ്ജയ് ഈ തട്ടിപ്പിൽ പങ്കാളിയാണെന്ന് സ്ഥിരീകരിച്ചു. പ്രീതി മാത്യുവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് സഞ്ജയ്‌യുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായും ഇയാൾ പരാതിക്കാരിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തിൽ വ്യക്തമായി.

14 ക്രിമിനൽ കേസുകൾ
പ്രീതി മാത്യുവിന് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ഒൻപത് കേസുകളും ജില്ലയിലെ മറ്റ് വിവിധ സ്റ്റേഷനുകളിൽ അഞ്ചു കേസുകളും ഉൾപ്പെടെ ആകെ 14 കേസുകൾ നിലവിലുണ്ട്.

കോട്ടയം വെസ്റ്റ് എസ്.എച്ച്‌.ഒ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. കേസിന്റെ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതായി കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദ് ഐ.പി.എസ് അറിയിച്ചു.

0 Comments

Headline