കൊച്ചി : പാതയോരങ്ങളിലും പൊതു സ്ഥലങ്ങളിലും അനുമതിയില്ലാതെ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ സ്ഥാപിച്ച കൊടിമരങ്ങൾ നീക്കം ചെയ്യുന്നതിനായി സർക്കാർ ആറുമാസത്തിനകം നയം രൂപവത്കരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
കോടതി ഉത്തരവ് കർശനമായി നടപ്പാക്കേണ്ടതുണ്ടെന്ന് നിർദേശിച്ച ഹൈക്കോടതി, തദ്ദേശഭരണ സെക്രട്ടറിയോട് രണ്ടാഴ്ചയ്ക്കകം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും സർക്കുലർ നൽകണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ, ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് ഒരുമാസത്തിനകം ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
പന്തളം മന്നം ഷുഗർമില്ലിന് മുന്നിൽ സി.പി.എം, ബി.ജെ.പി, ഡി.വൈ.എഫ്.ഐ സംഘടനകൾ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി ഈ നിർദേശം നൽകിയിരിക്കുന്നത്.
0 Comments