banner

റിമാൻഡിലായതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പി.സി.ജോർജ് ഡോക്ടർമാരുടെ നിരീക്ഷണ വലയത്തിൽ; ഇസിജി വേരിയേഷനുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ; ആരോഗ്യം മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക്



കോട്ടയം : മതവിദ്വേഷ പരാമർശക്കേസിൽ റിമാൻഡിലായതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പി. സി. ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുന്നു. ഇസിജി വേരിയേഷനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി ഐസിയുവിലാണ് ജോർജിനെ ഇന്നലെ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ 48 മണിക്കൂർ നിരീക്ഷണമാണ് നിർദേശിച്ചിരിക്കുന്നത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യം മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്നതിനെ കുറിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും. അതേസമയം, അടുത്ത ദിവസങ്ങളിൽ പി. സി. ജോർജ് വീണ്ടും ജാമ്യപേക്ഷ നൽകാനാണ് സാധ്യത.

ഹൈക്കോടതി മുൻകൂർ ജാമ്യപേക്ഷ തള്ളിയതോടെ, അദ്ദേഹം പൊലീസിൽ കീഴടങ്ങുമെന്ന അഭ്യൂഹം വ്യാപകമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷനും പി. സി. ജോർജിന്റെ വീട്ടുമുതൽ കർശനമായ പൊലീസ് നിരീക്ഷണമുണ്ടായിരുന്നു. ബിജെപി പ്രവർത്തകരും സ്റ്റേഷൻ പരിസരത്ത് അണിനിരന്നിരുന്നു. ഇതേസമയം, ഇന്നലെ രാവിലെ 10.50 ന് പി. സി. ജോർജിന്റെ മരുമകൾ ഉൾപ്പെടെയുള്ള അഭിഭാഷകർ ഈരാറ്റുപേട്ട മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി. തുടർന്ന് പ്രവർത്തകർക്കിടയിലൂടെ പി. സി. ജോർജ് നേരിട്ട് കോടതിയിലെത്തി.

ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ, ശക്തമായ വാദ-പ്രതിവാദങ്ങളായിരുന്നു കോടതിയിൽ നടന്നത്. മുൻകാല മതവിദ്വേഷ പരാമർശങ്ങളും കണക്കിലെടുത്ത് ജാമ്യം നൽകാനാകില്ലെന്ന് കോടതി വിധിച്ചു. അതിനിടെ, വൈകിട്ട് 6 മണി വരെ പി. സി. ജോർജിനെ ഈരാറ്റുപേട്ട പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോൾ, ജോർജ് മാധ്യമങ്ങളോട് ക്ഷുഭിതനായി പ്രതികരിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിൽ തിരിച്ചെത്തിച്ച ജോർജിന്റെ ജാമ്യാപേക്ഷ കോടതി തള്ളി, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുന്നതായി ഉത്തരവിടുകയായിരുന്നു.

ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ പൊലീസ് അദ്ദേഹത്തെ ചോദ്യം ചെയ്‌തു. കേസിലെ മേൽനടപടികൾ തുടരുകയാണ്.

Post a Comment

0 Comments