banner

'എമ്പുരാൻ' റിലീസിന് ബാധകമാകുമോ?; ആന്റണി പെരുമ്പാവൂരിനെയും മോഹൻലാലിനെയും ലക്ഷ്യമിട്ട് ഫിലിം ചേംബറിന്റെ പുതിയ നിർദ്ദേശം



കൊച്ചി : നിർമ്മാതാക്കളുടെ സംഘടനയ്‌ക്കെതിരെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പോസ്റ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഫിലിം ചേംബർ നോട്ടീസ് നൽകിയതോടെ, മലയാള സിനിമ മേഖലയിൽ പുതിയ പ്രശ്നങ്ങൾ ഉയർന്നു. ഇപ്പോൾ, ഫിലിം ചേംബർ ആന്റണി പെരുമ്പാവൂരിനെയും മോഹൻലാലിനെയും ലക്ഷ്യമിട്ട് പുതിയ നിർദ്ദേശവുമായി മുന്നോട്ടുവരുന്നു.

മാർച്ച് 25ന് ശേഷം റിലീസ് ചെയ്യുന്ന സിനിമകൾ ഫിലിം ചേംബറിന്റെ അനുമതി വാങ്ങി കരാർ ഒപ്പിടണമെന്നതാണ് പുതിയ നിർദ്ദേശം. മോഹൻലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന 'എമ്പുരാൻ' മാർച്ച് 27ന് റിലീസ് ചെയ്യാനിരിക്കെ, ഈ നിർദ്ദേശം ഇവരെ നേരിട്ട് ബാധിക്കുമെന്നാണ് സൂചന. ഫിലിം ചേംബറുടെ ഈ നീക്കങ്ങൾക്ക് ഫിയോക്കിന്റെ പൂർണ പിന്തുണയുമുണ്ട്. തങ്ങളുടേത് ന്യായമായ ആവശ്യമാണെന്നും അതുകൊണ്ട് മറ്റു സംഘടനകളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും ഫിലിം ചേംബർ അവകാശപ്പെടുന്നു.

ദിവസങ്ങൾക്ക് മുമ്പ്, ആന്റണി പെരുമ്പാവൂർ നിർമ്മാതാവ് ജി. സുരേഷ് കുമാറിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. "വ്യക്തി എന്ന നിലയിൽ, ജനാധിപത്യ ഇന്ത്യയിൽ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജി. സുരേഷ് കുമാറിനുണ്ട്. എന്നാൽ, ഒരു സംഘടനയെ പ്രതിനിധീകരിക്കുമ്പോൾ, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോദ്ധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയിൽ അവതരിപ്പിക്കേണ്ടത്. അപ്പോഴേ സംഘടനയിലെ ഭൂരിപക്ഷത്തിന് ആ അഭിപ്രായത്തിനോടൊപ്പം നിൽക്കാനും പിന്തുണയ്ക്കാനും സാധിക്കൂ," എന്നാണ് ആന്റണി ഫേസ്ബുക്കിൽ കുറിച്ചത്.

ഈ സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ ഏഴ് ദിവസത്തെ സമയമാണ് ഫിലിം ചേംബർ ആന്റണിക്ക് നൽകിയിരിക്കുന്നത്. ഇ-മെയിലിലും രജിസ്റ്റർ ചെയ്ത തപാലിലുമാണ് വിശദീകരണം തേടിയത്. വിശദീകരണം നൽകിയില്ലെങ്കിൽ തുടർ നടപടികൾ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് ജൂൺ ഒന്നുമുതൽ സിനിമാ സംഘടനകൾ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ജിഎസ്ടി നികുതിക്കൊപ്പമുള്ള വിനോദ നികുതി സർക്കാർ പിൻവലിക്കണം, താരങ്ങൾ വലിയ പ്രതിഫലം കുറയ്ക്കണം എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. "സിനിമാ നിർമ്മാണം വൻ പ്രതിസന്ധി നേരിടുമ്പോഴും, താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകുന്നില്ല. വിനോദ നികുതിയുമായി ബന്ധപ്പെട്ട് നിരവധി തവണ ചർച്ച നടത്താൻ ശ്രമിച്ചിട്ടും സർക്കാർ തയ്യാറായില്ല," എന്നാണ് നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടിയത്. ജൂൺ ഒന്നു മുതൽ സിനിമകളുടെ ചിത്രീകരണവും പ്രദർശനവും നിറുത്തിവയ്ക്കുമെന്നാണ് സംഘടനകളുടെ നിലപാട്.

Post a Comment

0 Comments