ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ 7 കുട്ടികളുൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 35 പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി ബോംബുകൾ ഒളിപ്പിച്ച കാറുമായി എത്തിയ 2 ചാവേർ ഭീകരർ സൈനിക താവളത്തിലേക്ക് ഇടിച്ചുകയറുകയും കാർ പൊട്ടിത്തെറിക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സൈനിക താവളത്തിന്റെ മതിൽ തകർന്നതിനു പിന്നാലെ മറ്റ് ഭീകരർ അകത്തേക്ക് ഇരച്ചുകയറിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഇഫ്താർ വിരുന്നിനു തൊട്ടുപിന്നാലെയായിരുന്നു ബന്നു കന്റോൺമെന്റിൽ ആക്രമണം നടന്നത്. പാക് താലിബാനുമായി ബന്ധമുള്ള ജയ്ഷ് അൽ-ഫുർസാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പ്രത്യാക്രമണത്തിൽ 6 ഭീകരരെ വധിച്ചതായി പൊലീസ് അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ വെടിയൊച്ചകളും കനത്ത പുകയും ഉയരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഒരു ഏകോപിത ആക്രമണത്തിന്റെ ഭാഗമായാണ് 2 ചാവേർ കാർ ബോംബുകൾ ഉപയോഗിച്ചതെന്നും 6 ഭീകരർ അതിൽ പങ്കെടുത്തിരുന്നെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു.
തെളിയുന്നത്, കഴിഞ്ഞ ഫെബ്രുവരി 28-ന് ഖൈബർ പഖ്തൂൺഖ്വയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ ചാവേർ ബോംബ് സ്ഫോടനം നടന്നിരുന്നു. താലിബാൻ അനുകൂല പുരോഹിതനായ ഹമീദുൽ ഹഖ് ഹഖാനി ഉൾപ്പെടെ 5 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
0 Comments