banner

വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമ പോരാട്ടം; സുപ്രീംകോടതിയെ സമീപിച്ച് ജംഇയ്യത്തുൽ ഉലമായെ ഹിന്ദും എസ്ഡിപിഐയും


ന്യൂഡൽഹി : കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്. നിയമം പ്രാബല്യത്തിലാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. നിയമം ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണെന്ന് ഹരജിയിൽ പറയുന്നു. മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള അപകടകരമായ ഗൂഢാലോചനയാണ് ഈ ബില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. 

ജനാധിപത്യപരമായ പോരാട്ടം അവസാന തുള്ളി രക്തം വരെ തുടരുമെന്ന് അധ്യക്ഷൻ മൗലാന അർഷദ് മദനി പറഞ്ഞു. നിയമത്തിനെതിരെ എസ്ഡിപിഐയും സുപ്രിംകോടതിയിൽ ഹരജി നൽകി. നേരത്തെ, വഖഫ് ഭേദഗതി ബില്ലിനെതിരെ കോൺ​ഗ്രസ് എംപി മുഹമ്മദ് ജാവേദ്, ‌എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസി, ആം ആദ്മി പാര്‍ട്ടി എംഎൽഎ അമാനത്തുള്ള ഖാൻ എന്നിവർ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. വഖഫ് ഭേദ​ഗതി ബിൽ മുസ്‌ലിംകളുടെ ഭരണഘടനാ അവകാശങ്ങളുടെ ലംഘനവും മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവും വിവേചനവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.

നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സനൽ ലോ ബോർഡ് ജനറൽ സെക്രട്ടറി മൗലാനാ മുഹമ്മദ് ഫസലുറഹീം മുജാദിദിയും അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ എതിർപ്പ് അവ​ഗണിച്ച് ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയ വഖഫ് ഭേദ​ഗതി ബിൽ ശനിയാഴ്ച അർധരാത്രി രാഷ്ട്രപതി ഒപ്പിട്ടതോടെയാണ് നിയമമായത്.

إرسال تعليق

0 تعليقات