banner

മസാലദോശ കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍; സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി കുത്തിവെപ്പെടുത്ത് വീട്ടിലേക്ക്; ചികിത്സയിലിരുന്ന മൂന്നു വയസ്സുകാരി മരിച്ചു


തൃശ്ശൂർ : മസാലദോശ കഴിച്ചതിനു പിന്നാലെ ചികിത്സയിലിരുന്ന മൂന്നു വയസ്സുകാരി മരിച്ചു. വെണ്ടോർ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകള്‍ ഒലിവിയ (മൂന്ന്) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെന്ന് സംശയം. 

ശനിയാഴ്ച വിദേശത്തുനിന്ന് എത്തിയ അച്ഛൻ ഹെൻട്രിയെ നെടുമ്ബാശ്ശേരിയില്‍ നിന്ന് കൂട്ടിക്കൊണ്ടുപോരുന്നതിനിടെ അങ്കമാലിക്ക് സമീപമുള്ള ഹോട്ടലില്‍നിന്ന് ഹെൻട്രിയും ഭാര്യയും അമ്മയും ഒലിവിയയും മസാലദോശ കഴിച്ചിരുന്നു. വീട്ടിലെത്തിയതോടെ ഇവർക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. 

ഹെൻട്രിക്കാണ് അസ്വസ്ഥത ആദ്യം പ്രകടമായത്. ആശുപത്രിയിലെത്തി കുത്തിവെപ്പെടുത്ത് മടങ്ങിയതിന് പിന്നാലെ ഭാര്യയ്ക്കും ഒലിവിയയ്ക്കും അസ്വസ്ഥത ഉണ്ടായി. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി കുത്തിവെപ്പെടുത്ത് വീട്ടിലേക്ക് മടങ്ങി. പക്ഷേ പിന്നീട് ഒലിവിയയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തിങ്കളാഴ്ച പുലർച്ചെ ഒലിവിയയുടെ ആരോഗ്യസ്ഥിതി വഷളായി. ഇതോടെ വെണ്ടോറിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പുതുക്കാട് പോലീസ് ഇൻക്വസ്റ്റ് നടത്തി.

Post a Comment

0 Comments